മരിച്ച് 25 വർഷങ്ങൾക്ക് ശേഷവും ഇന്റർനെറ്റിൽ തരംഗമാണ് ബാബാ വാംഗയുടെ ‘പ്രവചനങ്ങൾ’. സോളർ കൊടുങ്കാറ്റ്, ലബോറട്ടറികളിൽ ജനിക്കുന്ന മനുഷ്യ കുഞ്ഞുങ്ങൾ, ഭൂമിയിലെത്തുന്ന അന്യഗ്രഹ ജീവികൾ എന്നിങ്ങനെ നീളുന്നതാണ് വരാനിരിക്കുന്ന വർഷത്തെ കുറിച്ചുള്ള വാംഗയുടെ പ്രവചനങ്ങളെന്ന് അനുയായികൾ പ്രചരിപ്പിക്കുന്നു. വാംഗ ഈ പ്രവചനങ്ങൾ നടത്തിയതിന് തെളിവുകളില്ലെങ്കിലും ഇന്റർനെറ്റിൽ വൈറലാണിവ. ലോകമെമ്പാടും ലക്ഷക്കണക്കിന് അനുയായികളും ഇവർക്കുണ്ട്.
ചുഴലിക്കാറ്റിൽ പെട്ട് പ്രവചനശക്തി കിട്ടിയ പെൺകുട്ടി..!
പന്ത്രണ്ടാമത്തെ വയസ്സിൽ ഒരു ചുഴലിക്കാറ്റിൽ പെട്ട പെൺകുട്ടി, ആ പെൺകുട്ടി ചുഴലിക്കാറ്റിൽ പെട്ട് ബോധം കെട്ടു വീഴുകയും പിന്നാലെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് ആ പെൺകുട്ടിക്ക് പ്രവചിക്കാനുളള കഴിവ് ലഭിക്കുന്നത്. ഇത് വാംഗ തന്നെ പറയുന്ന അവരുടെ കഥയാണ്. എന്നാൽ കൗതുകകരമായ കാര്യം എന്തെന്നാൽ അന്ന് അത്തരത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല.
വാംഗേലിയ പാണ്ഡേവ ഗുഷ്‌തെരോവ എന്നാണ് ബാബാ വാംഗയുടെ യഥാർഥ പേര്. അന്ധയായ ബൾഗേരിയൻ വൃദ്ധ സന്യാസിനിയായിരുന്നു ഇവർ. 1911 ജനുവരി 31 ന് അന്നത്തെ ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന, ഇന്നത്തെ മാസഡോണിയയിലായിരുന്നു ബാബാ വാംഗയുടെ ജനനം. അന്നത്തെ പാരമ്പര്യം അനുസരിച്ച് കുട്ടി ജനിച്ചാൽ കുട്ടി ജീവിക്കും എന്ന് പൂർണ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ കുട്ടിക്ക് പേരിടുകയുള്ളൂ. വാംഗ ജനിച്ചപ്പോഴാകട്ടെ വയറ്റാട്ടി നേരെ തെരുവിലേക്ക് ഇറങ്ങിച്ചെന്ന് കുട്ടിക്ക് ഒരു പേരിടാൻ തെരുവിൽ ഉള്ളവരോട് നിർദ്ദേശിക്കുകയായിരുന്നു. അങ്ങനെ നിർദേശിക്കപ്പെട്ട പേരാണ് വാംഗേലിയ എന്നത്. സ്ട്രുമിക്കയ്ക്ക് വേണ്ടി ബൾഗേരിയയും സെർബീരിയയും തുർക്കിയും ഗ്രീസും തമ്മിൽ കലഹിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. അതുകൊണ്ടു തന്നെ ദാരിദ്രമുൾപ്പെടെ തുടർച്ചയായുള്ള പ്രശ്നങ്ങൾക്ക് നടുവിലായിരുന്നു വാംഗയുടെ ബാല്യം. ഒടുവിൽ സെർബിയ സ്ട്രുമിക്ക പിടിച്ചടക്കുകയും വാംഗയുടെ അച്ഛനെ സെർബീരിയക്കാർ ബൾഗേരിയൻ വിപ്ലവകാരി എന്ന് മുദ്രകുത്തി ജയിലിൽ അടയ്ക്കുകയും ചെയ്തു. തൊട്ടുപിന്നാലെയായിരുന്നു വാംഗയുടെ അമ്മയുടെ മരണവും. അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടതോടു കൂടി മറ്റ് കുടുംബാങ്ങളുടെ കൂടെ എന്നാൽ ഒരു അനാഥയായി തന്നെയായിരുന്നു വാംഗയുടെ കുട്ടിക്കാലം. പിന്നീട് ഒരു ബൾഗേരിയൻ സൈനികനെ വിവാഹം കഴിച്ച വാംഗ പെട്രിച്ചിലേക്ക് താമസം മാറുകയും വളരെ പെട്ടെന്നു തന്നെ പ്രശസ്തയാകുകയും ചെയ്തു എന്നാണ് കരുതുന്നത്.
പ്രശസ്തയായ അന്ധ സന്യാസിനി
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് വാംഗ പ്രശസ്തിയാർജിക്കുന്നത്. യുദ്ധത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരാണ് അക്കാലത്ത് സ്ഥിരമായി വാംഗയെ സന്ദർശിച്ചുകൊണ്ടിരുന്നത്. അക്കൂട്ടത്തിൽ ബൾഗേരിയൻ രാജാവ് വരെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിനും തെളിവുകൾ ഒന്നുമില്ല. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വിവിധ റിപ്പബ്ലിക്കുകളിൽ നിന്നുള്ള രാഷ്ട്രീയക്കാരും വാംഗയെ സന്ദർശിച്ചതായി പറയപ്പെടുന്നു. 1996 ഓഗസ്റ്റ് 11 ന് സ്തനാർബുദം ബാധിച്ചായിരുന്നു വാംഗയുടെ മരണം. വൻജനാവലിയായിരുന്ന വാംഗയുടെ സംസ്കാരത്തിന് എത്തിയിട്ടുണ്ടായിരുന്നത്.
വാംഗയുടെ പ്രവചനങ്ങൾ സത്യമോ?
സോവിയറ്റ് യൂണിയന്റെ പതനം. ചെർണോബൈൽ ദുരന്തം, ജോസഫ് സ്റ്റാലിന്റെ അന്ത്യം, സെപ്റ്റംബർ 11 ആക്രമണം, ഒബാമയുടെ തിരഞ്ഞെടുപ്പ് വിജയം എന്നിവയെല്ലാം ബാബാ വാംഗ പ്രവചിച്ചിരുന്നതായി അവരുടെ അനുയായികൾ അവകാശപ്പെടുന്നുണ്ട്. അതേസമയം ഇതെല്ലാം അടിസ്ഥാനമില്ലാത്ത കെട്ടുകഥകളാണെന്ന് പറയുന്നവരും ഉണ്ട്. യാഥാർഥത്തിൽ വാംഗയുടെ പേരിൽ, അവരുടെ പ്രവചനങ്ങളായി പ്രചരിക്കുന്ന മിക്കവയും വ്യാജമാണെന്നാണ് പൊതുവേ കരുതുന്നത്. 2022 ൽ ഇന്ത്യയിലെ കൃഷിയിടങ്ങളിൽ വെട്ടുകിളി ആക്രമണം ഉണ്ടാകും, കടുത്ത ക്ഷാമം ഉണ്ടാകും, സൈബീരിയയിൽ മാരകമായ വൈറസ് കണ്ടെത്തും ഭൂകമ്പങ്ങളും സുനാമികളും ഉണ്ടാകും എന്നുമെല്ലാമായിരുന്നു വാംഗയുടെ പ്രവചനങ്ങളായി പ്രചരിച്ചവ.
മരണശേഷവും നിലയ്ക്കാത്ത പ്രവചനങ്ങൾ
വാംഗയുടെ മരണ ശേഷവും അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിലടക്കം വൈറലാണ് എന്നുള്ളതാണ് കൗതുകകരമായ കാര്യം. ആരാണ് വാംഗയുടെ പ്രവചനങ്ങൾ ഏറ്റെടുത്തതും പ്രചരിപ്പിച്ചതും? വാംഗ പലപ്പോഴായി പ്രവചിച്ച കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുന്നതായിട്ടാണ് അനുയായികൾ പറയുന്നത്. 51 ാം നൂറ്റാണ്ടു വരെയുള്ള കാര്യങ്ങൾ വാംഗ പ്രവചിച്ചിട്ടുണ്ട് എന്നാണ് അവർ അവകാശപ്പെടുന്നത്. വാംഗയുടെ പ്രവചനങ്ങൾ സത്യമാണോ അല്ലയോ എന്ന ചർച്ചകൾ ഇന്നും നടക്കുന്നുണ്ട് എങ്കിൽ പോലും എല്ലാ വർഷാവസാനവും ഇവരുടേതെന്ന പേരിൽ പ്രചരിക്കുന്ന പ്രവചനങ്ങൾ ഇന്റർനെറ്റിൽ ട്രെൻിഡിങ്ങായി മാറാറുണ്ട്.
Content Summary : Life of Baba Vanga and her prophecies