ADVERTISEMENT

നെതർലൻഡ്സിലെ ബോക്സ്ടൽ പട്ടണത്തിലൂടെ പട്രോളിങ്ങിനു പോകുകയായിരുന്നു ഒരു പൊലീസുകാരൻ. തന്റെ വാഹനത്തിനുള്ളിലിരുന്നു നോക്കിയപ്പോൾ ഒരു വെളുത്ത ബലൂൺ പോലുള്ള വസ്തു പട്ടണത്തിലെ കെട്ടിടത്തിന്റെ മുകളിൽ പറന്നുനടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. പെട്ടെന്ന് പൊലീസുകാരന്റെ ഉള്ളിൽ ഒരു അപായമണി മുഴങ്ങി. അമേരിക്കയിലും ലാറ്റിൻ അമേരിക്കയിലുമൊക്കെ ചാരബലൂണുകൾ കണ്ടെത്തിയെന്നുള്ള വാർത്ത അയാളും വായിച്ചിരുന്നു. നെതർലൻഡ്സിലേക്കും അങ്ങനെയൊരു ബലൂൺ വന്നതായിരിക്കാമെന്ന് പൊലീസുകാരൻ ഉറപ്പിച്ചു. തുടർന്ന് കുറേസമയം അദ്ദേഹം ബലൂണിനെ നിരീക്ഷിച്ചുകൊണ്ട് കാറോടിച്ചു. ബലൂൺ എവിടെയും പോകുന്നില്ല, അതങ്ങനെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയാണ്. അധികാരികളെ വിവരമറിയിച്ചുകളയാമെന്ന് പൊലീസ് ഓഫിസർ കരുതി. 

 

ഇതിനിടെ അദ്ദേഹം കാർ വാ‍ൻ ബീക്സ്ട്രാറ്റ് എന്ന സ്ഥലത്തേക്ക് ഒതുക്കി നിർത്തി. തന്റെ വൈപർ ഒന്നു പ്രവർത്തിപ്പിച്ചു. അദ്ദേഹം അമ്പരന്നു പോയി. ബലൂൺ കാണാനില്ല. പിന്നീടാണ് അദ്ദേഹത്തിനൊരു കാര്യം മനസ്സിലായത്. ചാരബലൂണെന്ന് പറഞ്ഞ് ഇത്രനേരം താ‍ൻ നിരീക്ഷിച്ചുകൊണ്ടിരുന്നത് കാറിന്റെ വിൻഡോയിൽ പറ്റിപ്പിടിച്ച പക്ഷിക്കാഷ്ഠമായിരുന്നു. ഒരു ബലൂണിന്റെ ആകൃതിയിലുള്ളതായിരുന്നു ഈ പക്ഷിക്കാഷ്ഠം. 

 

ഒരുമാസം മുൻപ് യുഎസിലെ മോണ്ടാനയിൽ ചൈനീസ് ചാരബലൂൺ കണ്ടെത്തിയിരുന്നു. 3 ബസുകളുടെ വലുപ്പം വരുന്ന ബലൂൺ വെടിവച്ചിടാൻ യുദ്ധവിമാനങ്ങൾ ഒരുക്കിയെങ്കിലും അവശിഷ്ടങ്ങൾ സുരക്ഷാപ്രശ്നമുണ്ടാക്കാമെന്നു സൈനിക ഉപദേഷ്ടാക്കൾ അറിയിച്ചതിനെ തുടർന്ന് പ്രസിഡന്റ് ജോ ബൈഡൻ അതു വേണ്ടെന്നു നിർദേശം നൽകി. 

 

പിന്നീട് ഇത് 80,000 മുതൽ ഒരു ലക്ഷം വരെ അടി ഉയരത്തിൽ സഞ്ചരിക്കുന്നതായി കണ്ടെത്തി. യുഎസ് യുദ്ധവിമാനങ്ങൾ ഇതിനെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. മോണ്ടാനയിലെത്തുന്നതിനു മുൻപ് കാനഡയിലും ബലൂൺ കണ്ടിരുന്നതായി അവിടത്തെ പ്രതിരോധവൃത്തങ്ങളും അറിയിച്ചിരുന്നു. സൈനികമായി യുഎസിന് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് കാനഡയുമായി അതിർത്തി പങ്കിടുന്ന മോണ്ടാന സംസ്ഥാനം. 150 ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപണികൾ ഇവിടത്തെ മാൽമസ്ട്രോം എയർഫോഴ്സ് ബേസിലുണ്ട്. 

 

പിന്നീട് ഈ ബലൂൺ കാരലൈന തീരത്ത് യുഎസ് പോർവിമാനങ്ങൾ വെടിവച്ചിട്ടു. ബലൂൺ അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിലെത്തിയപ്പോഴാണ് വെടിവച്ചുവീഴ്ത്തിയത്. കടലിൽ വീണ ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് യുഎസ് പ്രതിരോധവകുപ്പ് പരിശോധിക്കുകയും ചെയ്തു. യുഎസിന്റെ ആകാശത്തേക്കു വഴിതെറ്റി പറന്നതെന്ന് ചൈന അവകാശപ്പെടുന്ന ചാരബലൂൺ പോലെയൊന്ന് അയൽ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലും അലഞ്ഞു തിരിയുന്നതായി പിന്നീട് കണ്ടെത്തി. കോസ്റ്ററിക്കയിലും വെനസ്വേലയിലും ബലൂൺ കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

പിന്നീട് 2 ബലൂണുകൾ കൂടി യുഎസ് വെടിവച്ചിട്ടിരുന്നു. 

 

Content Summary : Dutch cop monitoring “spy balloon” realizes it’s bird poo on his windshield

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com