ADVERTISEMENT

അധികാരചിഹ്നമായി ലോകത്ത് പല രാജാക്കൻമാരും ഭരണാധികാരികളും ചെങ്കോൽ പോലെയുള്ള അധികാരദണ്ഡ് അഥവാ സെപ്റ്റർ ഉപയോഗിച്ചിരുന്നു, ചരിത്രകാലം മുതൽ പല രാജവംശങ്ങളും ഇത് ഉപയോഗിച്ചതായി തെളിവുകളുണ്ട്. പ്രാചീന ഈജിപ്തിലും മെസപ്പൊട്ടേമിയൻ സാമ്രാജ്യങ്ങളിലുമൊക്കെ രാജാക്കൻമാർ ചെങ്കോൽ കൈയിലേന്തിയിരുന്നു. മെസപ്പൊട്ടേമിയൻ മേഖലകളിൽ ഗിഡ്‌റു എന്നാണ് അധികാരദണ്ഡ് അറിയപ്പെട്ടിരുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും പ്രശസ്തമായ രാജ ആഭരണങ്ങളിൽ ചിലതാണ് ബ്രിട്ടിഷ് രാജകുടുംബത്തിന്റേത്. അടുത്തിടെ രാജാവായി ചാൾസ് മൂന്നാമൻ രാജാവിന് കിരീടധാരണം നടത്തിയതോടെ ഇവ വീണ്ടും ലോകശ്രദ്ധയിൽ വന്നു.

 

ബ്രിട്ടിഷ് രാജാവിന്റെ ഔദ്യോഗിക ആഭരണചിഹ്നങ്ങളിൽ വളരെ പ്രശസ്തമാണ് ചെങ്കോൽ പോലെയുള്ള അധികാരദണ്ഡ്. കിരീടധാരണദിനത്തിൽ ഈ ദണ്ഡ് അദ്ദേഹത്തിനു കൈമാറിയിരുന്നു. 1661ൽ ചാൾസ് രണ്ടാമൻ രാജാവിന്റെ കിരീടധാരണച്ചടങ്ങു മുതൽ തുടർന്ന് വരുന്ന ഒരു രീതിയാണിത്. ബ്രിട്ടനിലെ പ്രശസ്ത ആഭരണ നിർമാതാക്കളായ ഗറാർഡാണ് 1910ൽ ഈ ദണ്ഡ് വീണ്ടും പരിഷ്‌കരിച്ച് ഇന്നത്തെ രൂപത്തിലാക്കിയത്.

ലോകത്തെ ഏറ്റവും പ്രശസ്തമായ വജ്രങ്ങളിലൊന്നായ കള്ളിനൻ രത്‌നവും ഇതിലുണ്ട്. 530.20 കാരറ്റുള്ള കള്ളിനൻ സ്റ്റാർ ഓഫ് ആഫ്രിക്ക എന്ന പേരിലും പ്രശസ്തമാണ്. 1905ൽ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഈ വജ്രം ലോകത്ത് കുഴിച്ചെടുക്കപ്പെട്ടതിൽ ഏറ്റവും വലിയ വജ്രമായിരുന്നു. അന്ന് 3106 കാരറ്റുണ്ടായിരുന്ന കള്ളിനൻ ബ്രിട്ടിഷ് രാജാവായ എഡ്വേർഡ് ഏഴാമനു കൈമാറപ്പെട്ടു. രാജാവിന്റെ നിർദേശപ്രകാരമാണ് ഈ വജ്രം പത്തു കഷണങ്ങളായി മുറിക്കപ്പെട്ടത്. ഇതിൽ ഏറ്റവും വലിയ കഷണമായ കള്ളിനൻ 1 ബ്രിട്ടിഷ് അധികാരദണ്ഡിൽ ഉപയോഗിക്കുകയായിരുന്നു.

 

കള്ളിനൻ കൂടാതെ 332 വജ്രങ്ങൾ ഈ ദണ്ഡിൽ വേറെയുമുണ്ട്. 31 മാണിക്യങ്ങൾ, 15 മരതകങ്ങൾ, 7 ഇന്ദ്രനീലങ്ങൾ തുടങ്ങിയവയും ഇതിൽ പതിച്ചിട്ടുണ്ട്. 52 കോടി യുഎസ് ഡോളർ (ഏകദേശം 3900 കോടി രൂപ) വിലവരുന്നതാണ് ബ്രിട്ടന്റെ രാജകീയ അധികാരദണ്ഡ്. റഷ്യയിലെ പഴയകാല സാമ്രാജ്യമായിരുന്ന സാർ രാജവംശത്തിന്റെ അധികാരദണ്ഡും വലിയ മൂല്യമുള്ളതായിരുന്നു. 268 വജ്രങ്ങളും 360 പവിഴങ്ങളും 15 ഇന്ദ്രനീലങ്ങളും ഇതിൽ പതിപ്പിച്ചിട്ടുണ്ട്. 3 അടി നീളത്തിൽ തനിത്തങ്കത്തിലാണ് ഈ ദണ്ഡ് നിർമിച്ചത്.

 

Content Summary : Royal scepter of Britain

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com