ADVERTISEMENT

അമേരിക്കയുടെ കൈവശം മനുഷ്യനിർമിതമല്ലാത്ത അന്യഗ്രഹപേടകമുണ്ടെന്ന (UFO) വെളിപ്പെടുത്തലുമായി മുൻ ഉദ്യോഗസ്ഥൻ. യുഎസ് പ്രതിരോധ വകുപ്പിനു കീഴിൽ അജ്ഞാത പേടകങ്ങളെക്കുറിച്ചുള്ള വിലയിരുത്തലും വിശകലനവും ചെയ്ത മുൻ ഇന്റലിജൻസ് ഓഫിസർ ഡേവിഡ് ഗ്രഷാണ് (David Charles Grusch) വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. ഡിബ്രീഫ് എന്ന വെബ്സൈറ്റിന് അനുവദിച്ച് ഇന്റർവ്യൂവിലാണ് ഗ്രഷ് ഇക്കാര്യങ്ങൾ പറഞ്ഞത്.14 വർഷത്തോളം യുഎസ് ഇന്റലിജൻസിന്റെ ഭാഗമായിരുന്ന ഗ്രഷ് കഴിഞ്ഞ ഏപ്രിലിലാണ് റിട്ടയർ ചെയ്തത്. അന്യഗ്രഹപേടകത്തെപ്പറ്റിയുള്ള വിവരങ്ങൾ യുഎസ് ജനപ്രതിനിധി സഭയിൽ നിന്നു സർക്കാർ മറച്ചുവയ്ക്കുന്നെന്നും ഗ്രഷ് ആരോപിച്ചു.

 

ഇതിനിടെ ഇപ്പോൾ സേവനത്തിലുള്ള ഇന്റലിജൻസ് ഓഫിസറായ ജൊനാഥൻ ഗ്രേയും തങ്ങളുടെ പക്കൽ ഭൗമേതരമായ വസ്തുക്കളുണ്ടെന്നും പ്രപഞ്ചത്തിൽ തങ്ങൾ ഒറ്റയ്ക്കല്ലെന്നും വെളിപ്പെടുത്തിയത് വിവാദമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി അന്യഗ്രഹപേടകങ്ങളുടെ ഭാഗങ്ങളും അവശിഷ്ടങ്ങളും ചിലപ്പോഴൊക്കെ പൂർണനിലയിലുള്ള പേടകങ്ങളും യുഎസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് ഗ്രഷ് പറയുന്നത്. ഇവ നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കൾ പരിശോധിച്ചും മറ്റുമാണ് ഇവ അന്യഗ്രഹജീവികളാണെന്ന വിലയിരുത്തലിലേക്ക് തങ്ങളെത്തിയതെന്നും അദ്ദേഹം പറയുന്നു.

 

അജ്ഞാത പേടകങ്ങൾ അഥവാ യുഎഫ്ഒകൾ (UFO) സംബന്ധിച്ച് യുഎസ് സർക്കാരും പ്രധാന പ്രതിരോധ സ്ഥാപനമായ പെന്റഗണും കഴിഞ്ഞ കാലയളവിൽ വാർത്തകൾ നിറഞ്ഞിട്ടുണ്ട്. രണ്ടായിരാമാണ്ട് മുതൽ നിമിറ്റ്സ് ഉൾപ്പെടെ പ്രശസ്തമായ യുഎസ് യുദ്ധക്കപ്പലുകളിലെ യാത്രികർ യുഎഫ്ഒകളെ കണ്ടെന്നു പറയുകയും കപ്പലിൽ നിന്നു റെക്കോർഡ് ചെയ്യപ്പെട്ട വിഡിയോകൾ പുറത്തുവിടുകയും ചെയ്തിരുന്നു. പെന്റഗൺ യുഎഫ്ഒ വിഡിയോകൾ എന്ന പേരിൽ പ്രശസ്തമായ ഈ വിഡിയോകൾ വലിയ ചർച്ചയും തരംഗവുമാണ് ലോകം മുഴുവൻ, പ്രത്യേകിച്ച് യുഎസിൽ ഉയർത്തിയത്.

 

പിന്നീട് നൂറിലധികം പേജുകൾ ദൈർഘ്യമുള്ള യുഎഫ്ഒ റിപ്പോർട്ടും പെന്റഗൺ (The Pentagon )പുറത്തുവിട്ടു. ഇതെത്തുടർന്ന് പ്രശ്നം ചൂടുപിടിക്കുകയും യുഎസ് കോൺഗ്രസ് ഈ സംഭവം ചർച്ചയ്ക്കു വയ്ക്കുകയും ചെയ്തു. അന്യഗ്രഹപേടകങ്ങളാണോ ശത്രുരാജ്യങ്ങൾ വികസിപ്പിച്ച അത്യാധുനിക ആയുധങ്ങളാണോ ഇവയെന്ന് അറിയില്ലെന്നായിരുന്നു സർക്കാർ നിലപാട്. ഈ പ്രശ്നത്തെ നേരിടാനായി ആൾ ഡൊമെയ്ൻ അനോമലി റസല്യൂഷൻ ഓഫിസ്(ആരോ) എന്ന ഒരു ഓഫിസും പെന്റഗൺ സ്ഥാപിച്ചിരുന്നു. അജ്ഞാത പേടകങ്ങളുടെ നിരീക്ഷണം, ഇവ വ്യക്തമായിക്കഴിഞ്ഞാൽ പിടികൂടാനുള്ള ശ്രമം തുടങ്ങിയവയെല്ലാം ആരോയുടെ ചുമതലയാണ്. 

 

Content Summary : US intelligence officer turns whistleblower, reveals America has UFOs, alien vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com