അസുഖം പിടിപെടുന്നത് നിരോധിച്ചു: വിചിത്ര പ്രഖ്യാപനവുമായി ഇറ്റാലിയൻ പട്ടണം

Mail This Article
വളരെ വിചിത്രമായ ഒരു ഓർഡർ പുറപ്പെടുവിച്ചിരിക്കുകയാണ് തെക്കൻ ഇറ്റലിയിലെ കലാബ്രിയ മേഖലയിലുള്ള ബെൽകാസ്ട്രോ എന്ന പട്ടണത്തിന്റെ മേയർ. പട്ടണവാസികൾക്ക് അസുഖം പിടിപെടുന്നത് നിരോധിച്ചിരിക്കുന്നു എന്നാണ് ഓർഡർ. പ്രത്യേകിച്ചും അടിയന്തര ചികിത്സയോ വൈദ്യസഹായമോ വേണ്ട രോഗങ്ങൾ പിടിപെടുന്നത് നഗരഭരണകൂടം നിരോധിച്ചിരിക്കുകയാണ്. 1300 പേർ മാത്രം താമസിക്കുന്ന ബെൽകാസ്ര്ടോ പട്ടണത്തിൽ ആവശ്യത്തിന് ചികിത്സാസൗകര്യങ്ങളോ ഡോക്ടർമാരോ ഇല്ലെന്ന വസ്തുത ചൂണ്ടിക്കാട്ടാനായാണ് മേയറുടെ ഈ നടപടി.
കലാബ്രിയ മേഖലയിൽ നിന്ന് മുൻപും വിചിത്ര വാർത്തകളെത്തിയിട്ടുണ്ട്. ഇറ്റലിയിലെ തെക്കൻ മേഖലയിലെ മനോഹരമായ മേഖലയായ കലാബ്രിയയിലെ ഗ്രാമങ്ങളിൽ താമസിക്കാൻ സന്നദ്ധരായി ചെല്ലുന്നവർക്ക് മികച്ച പാരിതോഷികമാണ്..26.5 ലക്ഷം രൂപ. മൂന്നു വർഷത്തിലായാണു പുത്തൻ താമസക്കാർക്ക് ഈ തുക കൈമാറുക. തവണകളായോ ഒറ്റത്തവണ തുകയായോ ഇതു കൈമാറും. 40 വയസ്സിൽ താഴെയുള്ളവർക്ക് മാത്രമാണ് അവസരം. അപേക്ഷ അംഗീകരിച്ചാൽ 90 ദിവസങ്ങൾക്കുള്ളിൽ കലാബ്രിയയിലേക്ക് താമസം മാറാനും സന്നദ്ധരായിരിക്കണം.
മറ്റൊരു കണ്ടീഷനും കൂടിയുണ്ട്. വരുന്നവർ താമസമേഖലയിൽ ബിസിനസ് തുടങ്ങണം. ഗ്രാമവാസികൾക്ക് ആവശ്യമുള്ള മേഖലകൾ അവർ ചൂണ്ടിക്കാട്ടും. അവയിലാണു ബിസിനസ് തുടങ്ങേണ്ടത്. അല്ലെങ്കിൽ സ്വന്തമായും തുടങ്ങാം. ഇറ്റലിയുടെ കാൽവിരൽ എന്നറിയപ്പെടുന്ന മേഖലയാണ് കലാബ്രിയ. മനോഹരമായ തീരങ്ങളാണ് ഇവിടത്തെ പ്രത്യേകത. മലകൾ നിറഞ്ഞ ഭൂപ്രകൃതിയും ഇവിടെയുണ്ട്. എന്നാൽ ഇതെല്ലാമുണ്ടെങ്കിലും മേഖലയിലെ ജനസംഖ്യ താഴോട്ടാണ്. ഈ പ്രതിസന്ധി മറികടക്കാനാണ് പുതിയ സ്‌കീമുമായി അധികൃതർ എത്തിയത്.
കലാബ്രിയയുടെ കിഴക്കൻ ഭാഗം അയോണിയൻ കടലും പടിഞ്ഞാറൻ ഭാഗം ടൈറീനിയൻ കടലുമാണ്. സിസിലി ദ്വീപിനോട് അടുത്തുകിടക്കുന്ന 20 ലക്ഷം പേരാണ് ഈ മേഖലയിൽ താമസിക്കുന്നത്. കാറ്റൻസരോ എന്ന നഗരമാണ് ഈ മേഖലയുടെ തലസ്ഥാനം. ഇറ്റലി എന്ന പേര് രാജ്യത്തിനു ലഭിച്ചത് കലാബ്രിയയിൽ നിന്നാണ്. ഇവിടെയെത്തി കോളനികൾ സ്ഥാപിച്ച ഗ്രീക്കുകാരാണ് ഈ പേര് നൽകിയത്. പൈഥഗോറസ്, ഹെറോഡോട്ടസ്, മിലോ തുടങ്ങിയ വിഖ്യാത വ്യക്തികളും ഇവിടെ താമസിച്ചു.