അഞ്ചുമിനിറ്റ് ഈ വസ്തുവിനരികിൽ നിന്നാൽ മരണം! എന്താണ് എലിഫെന്റ്സ് ഫൂട്ട്?

Mail This Article
ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്ത സ്മരണകൾ നിലനിൽക്കുന്ന സ്ഥലമാണ് യുക്രെയ്‌നിലെ ചേർണോബിൽ . ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചേർണോബിൽ സംഭവത്തിന്റെ അപകടകരമായ വിഷവസ്തുക്കൾ ഇന്നും ഇവിടെയുണ്ട്. ചേർണോബിൽ ദുരന്തത്തിന്റെ ബാക്കിപത്രമായി സ്ഥിതി ചെയ്യുന്ന ഒരു വസ്തുവാണ് എലിഫെന്റ്സ് ഫൂട്ട്. ചേർണോബിൽ ആണവ നിലയത്തിന്റെ നാലാം റിയാക്ടറിലാണ് ഈ വസ്തു സൂക്ഷിച്ചിരിക്കുന്നത്. ഇന്നും സജീവമാണ് ഈ വസ്തു, ആണവ വികിരണങ്ങൾ പുറപ്പെടുവിക്കുന്നുമുണ്ട്. 5 മിനിറ്റിൽ കൂടുതൽ ഈ വികിരണമേറ്റാൽ മരണം പോലും സംഭവിക്കാം. വിസ്ഫോടനത്തിന്റെ ഭാഗമായി ദ്രവീകൃത അവസ്ഥയിലായ കോൺക്രീറ്റ്, മണൽ, സ്റ്റിൽ, യുറേനിയം, സിർകോണിയം തുടങ്ങി അനവധി വസ്തുക്കളാണ് എലിഫെന്റ്സ് ഫൂട്ടിലുള്ളത്. ആനയുടെ പാദം പോലുള്ള ഘടനയാണ് ഈ വസ്തുവിന് ആ പേര് കിട്ടാൻ കാരണമായത്.
യുക്രെയ്ൻ സോവിയറ്റ് യൂണിയന്റെ ഭാഗമായ റിപ്പബ്ലിക്കായി നിന്ന 1986ലാണു ചേർണോബിൽ വിസ്‌ഫോടനം നടന്നത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നിന്നുയർന്ന ആണവ അവശിഷ്ടങ്ങളും വികിരണങ്ങളും തലമുറകളുടെ ആരോഗ്യത്തെ ബാധിച്ചു. ചേർണോബിൽ മേഖലയിലെ ഭൂമി പോലും ആണവവസ്തുക്കളാൽ മലീമസമായി. ഇന്നും നൂറു ടണ്ണോളം ഭാരമുള്ള ആണവ അവശിഷ്ടങ്ങൾ റിയാക്ടർ നിലനിന്നിരുന്ന മേഖലയിലുണ്ടെന്നാണു റിപ്പോർട്ട്.
ചേർണോബിലിലെ നാലാം റിയാക്ടറിന്റെ ഘടനാപരമായ പാളിച്ചകളും മോശമായ പ്രവർത്തന സംവിധാനങ്ങളുമാണു ദുരന്തത്തിനു വഴിവച്ചത്. ഇതെത്തുടർന്ന് ചുറ്റും തഴച്ചുവളർന്നു നിന്നിരുന്ന മരങ്ങളുടെ ഇലകൾ ചുവന്നു. അവ റെഡ് ഫോറസ്റ്റ് എന്ന പേരിൽ പ്രശസ്തമായി. അന്നു രൂപമെടുത്ത വികിരണസ്വഭാവമുള്ള പുകമേഘം യൂറോപ്പിനെ ഒട്ടേറെ ആഴ്ചകളാണ് ഭീതിയിലാഴ്ത്തിയത്.
ഈ ആണവവികിരണശേഷിയുള്ള വസ്തുക്കൾ പുറത്തെത്തി പരക്കുന്നതു തടയാനായി ചേർണോബിലിൽ സുരക്ഷിതമായ ബന്തവസ് ഘടന ഒരുക്കിയിരുന്നു. പത്തുവർഷങ്ങൾക്കു ശേഷം സ്റ്റീലിൽ നിർമിച്ച ഒരു വമ്പൻ കൺഫൈൻമെന്റ് ആർക്കിന്റെയും പണി തുടങ്ങി. 2017ൽ ആണ് ഈ ഘടന പൂർത്തീകരിച്ചത്.
170 കോടി ഡോളർ ചെലവിലായിരുന്നു ഇതിന്റെ നിർമാണം.ഘട്ടം ഘട്ടമായി ആണവമാലിന്യം നീക്കം ചെയ്യാനും വികിരണഭീഷണി ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ ആർക്ക്. ഒരു ചുഴലിക്കാറ്റ് ഉണ്ടായാൽ പോലും അതിനെ ചെറുക്കാൻ ശേഷിയുള്ളവിധം കരുത്തുറ്റതായിട്ടായിരുന്നു ആർക്ക് നിർമിച്ചത്. നിലയത്തിൽ പണ്ട് ഉപയോഗിച്ചിരുന്ന ആണവ ഇന്ധന റോഡുകൾ പ്രത്യേകം നിർമിച്ച കൂളന്റ് ടാങ്കുകളിലാണു സൂക്ഷിച്ചിരിക്കുന്നത്.