ലോകത്തെ ഏറ്റവും വലിയ കറൻസി; 8000 കിലോ ഭാരമുള്ള ‘റയ് സ്റ്റോൺ’

Mail This Article
ലോകത്തെല്ലായിടത്തും തന്നെ കറൻസി ഉപയോഗിക്കുന്നുണ്ട്. നോട്ടുകളായും നാണയങ്ങളുമായിട്ടും ഡിജിറ്റൽ മണിയായിട്ടുമൊക്കെ കറൻസി മൂല്യം അടയാളപ്പെടുത്തപ്പെടുന്നു. ലോകത്തെ ഏറ്റവും വലുപ്പമുള്ളതും വിചിത്രവുമായ കറൻസി പസിഫിക് സമുദ്രത്തിലെ സോളമൻ ദ്വീപിലാണ്. റയ് സ്റ്റോൺ എന്നറിയപ്പെടുന്ന നടുക്ക് ദ്വാരമുള്ള, വൃത്താകൃതിയിലുള്ള ഈ കല്ലുകൾക്ക് 12 അടി വരെയാണു വ്യാസം. 8000 കിലോ വരെയാണ് ഇവയുടെ ഭാരം. ചുണ്ണാമ്പുകല്ലുകൾ കൊത്തിയെടുത്താണ് ഇവ നിർമിക്കുന്നത്. സോളമൻ ദ്വീപുകളിലെ യാപ് എന്ന ദ്വീപിലാണ് ഇവ ഉപയോഗിക്കുന്നത്. പലോ എന്ന മറ്റൊരു ദ്വീപിലേക്ക് സാഹസികയാത്ര നടത്തിയാണ് ഈ കല്ലുകൾ കൊത്തിയെടുത്ത് കൊണ്ടുവരുന്നത്. ഇവയുടെ മൂല്യത്തിനു പിന്നിലുള്ളത് ഈ യാത്രയുമായി ബന്ധപ്പെട്ട സാഹസികത തന്നെയാണ്.
ഇത്തരം കല്ലുകളെ കറൻസികളായി ഉപയോഗിക്കിക്കുന്നത് യാപ് ദ്വീപിൽ സർക്കാർ നിരോധിച്ചിരിക്കുകയാണ് ഇപ്പോൾ. ലോകത്തുണ്ടായ മറ്റു ചില കറൻസി കൗതുകങ്ങൾ അറിഞ്ഞാലോ. മുൻ യൂറോപ്യൻ രാജ്യമായ യൂഗോസ്ലാവ്യ എൺപതുകളുടെ അവസാനത്തിൽ വൻ വിലക്കയറ്റത്തെ നേരിട്ടു. എല്ലാ വസ്തുക്കൾക്കും വില കൂടിയതോടെ സർക്കാർ വിലകൂടിയ ഒരു നോട്ടുമിറക്കി. അൻപതിനായിരം കോടി ദിനാരയുടെ ഈ നോട്ടിനു ഏറ്റവും വലിയ സംഖ്യ അടയാളപ്പെടുത്തിയ നോട്ട് എന്ന ഖ്യാതി സ്വന്തമായി. യൂഗോസ്ലാവ്യ എന്ന രാജ്യം ഇന്നില്ല. ക്രൊയേഷ്യ, മോണ്ടിനെഗ്രോ, സെർബിയ, സ്ലോവെനിയ, ബോസ്നിയ ആൻഡ് ഹെർസെഗോവിന, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങൾ യൂഗോസ്ലാവ്യയിൽ നിന്നു വന്നതാണ്.
ഇതു കൂടാതെ വേറെയും കറൻസി വിശേഷങ്ങളുണ്ട്.1997 ൽ ആഫ്രിക്കൻ രാഷ്ട്രമായ സയറിൽ (ഇന്നത്തെ കോംഗോ) വിപ്ലവം നടന്നു. സ്വേച്ഛാധിപതിയായ ജോസഫ് മോബുട്ടു പുറത്താക്കപ്പെട്ടു. അന്നു രാജ്യത്ത് നിലവിലിരുന്ന കറൻസിയിൽ മോബുട്ടുവിന്റെ തലച്ചിത്രം അച്ചടിച്ചിട്ടുണ്ടായിരുന്നു. വിപ്ലവത്തിനു ശേഷം പുതിയ കറൻസി അച്ചടിക്കാനുള്ള പണമില്ലാത്തതിനാൽ വിപ്ലവാനന്തര കോംഗോയിലെ സർക്കാർ നോട്ടുകളിൽ മോബുട്ടുവിന്റെ തലഭാഗം വെട്ടിമാറ്റി ഉപയോഗിച്ചു. ഐറിഷ് ഫുട്ബോൾ ഇതിഹാസമായിരുന്ന ജോർജ് ബെസ്റ്റിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത കറൻസി നോട്ടുകൾ വടക്കൻ അയർലൻഡിലെ യൂൾസ്റ്റർ ബാങ്ക് 2006ൽ പുറത്തിറക്കി.
ലിമിറ്റഡ് എഡിഷൻ എന്ന നിലയിൽ പുറത്തിറങ്ങിയ നോട്ടുകൾ വാങ്ങാൻ ബെസ്റ്റിന്റെ ആരാധകർ തമ്മിൽ കടുത്ത മൽസരമായിരുന്നു. ഓൺലൈനിലും നോട്ടുകൾ വിൽപനയ്ക്കുണ്ടായിരുന്നു. 1952ൽ ഇസ്രായേലിന്റെ പ്രധാനമന്ത്രിയാകാനുള്ള ക്ഷണം ആൽബർട്ട് ഐൻസ്റ്റീനു ലഭിച്ചു. എന്നാൽ അദ്ദേഹം സ്നേഹപൂർവം ഇതു നിരസിക്കുകയാണുണ്ടായത്. ലോകത്തിലെ ഏറ്റവും പഴയ ബാങ്ക്നോട്ട് ചൈനയിൽ നിന്നാണ് കിട്ടിയിട്ടുള്ളത്. പേപ്പർ കണ്ടു പിടിച്ച ചൈനക്കാർ തന്നെയാണ് നോട്ടുകളും ആദ്യം അച്ചടിച്ചു തുടങ്ങിയത്. 1380ൽ അച്ചടിച്ചതാണ് ഈ നോട്ടെന്നു കരുതപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്നോട്ട് പുറങ്ങിയത് ഫിലിപ്പീൻസിലാണ് . ഒരു ഫൂൾസ്കാപ് പേപ്പറിന്റെ വലുപ്പം ഇതിനുണ്ടായിരുന്നു. സ്പെയിനിൽ നിന്നു സ്വാതന്ത്ര്യം നേടിയതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ നോട്ട് ഇറങ്ങിയത്