സർക്കാർ ഇതുവരെ പട്ടയം കൊടുത്തത് 1.25 ലക്ഷം പേർക്ക്: മന്ത്രി ചന്ദ്രശേഖരൻ
Mail This Article
ആലപ്പുഴ ∙ സംസ്ഥാനത്ത് സ്വന്തമായി ഭൂമിയില്ലാത്ത 1.25 ലക്ഷം പേർക്ക് ഈ സർക്കാർ പട്ടയം കൊടുത്തതായി മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിലെ വിതരണം കൂടി പൂർത്തിയാകുമ്പോൾ ഇത് 1.40 ലക്ഷം കവിയും.ജില്ലാ പട്ടയമേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി.
മൂന്നര വർഷത്തിനകം മൂന്നാമത്തെ പട്ടയമേളയാണ് ജില്ലയിൽ സംഘടിപ്പിക്കുന്നത്. ജില്ലാ പട്ടയമേളയിൽ പുതുതായി 206 പേർക്ക് പട്ടയവും കൈവശരേഖയും മന്ത്രി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കലക്ടർ എം.അഞ്ജന, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുധർമ ഭുവനചന്ദ്രൻ, സുവർണ പ്രതാപൻ, അഫ്സത്ത്, വേണുലാൽ, റഹ്മത്ത്, എഡിഎം വി.ഹരികുമാർ, ആർഡിഒ എസ്.സന്തോഷ് കുമാർ, ഡപ്യൂട്ടി കലക്ടർ പി.എസ്.സ്വർണമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
വിതരണം ചെയ്തത് 180 പട്ടയങ്ങൾ
180 പട്ടയങ്ങളും 26 കൈവശാവകാശ രേഖയും വിതരണം ചെയ്തു. ഇതിൽ അമ്പലപ്പുഴ–37, ചേർത്തല– 56, കുട്ടനാട് – 21, ചെങ്ങന്നൂർ – 2, മാവേലിക്കര – 5, കാർത്തികപ്പള്ളി – 7 എന്നിങ്ങനെ 128 പട്ടയങ്ങളും 52 ദേവസ്വം പട്ടയങ്ങളും ഉൾപ്പെടുന്നു. മുൻപു നടന്ന മേളകളിൽ ആകെ 811 പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു.