ബയോ പ്ലാസ്റ്റോ ബാഗ് എത്തി
Mail This Article
മാവേലിക്കര ∙ പ്ലാസ്റ്റിക് പരിശോധന കർശനമായതോടെ പകരക്കാരൻ പ്ലാസ്റ്റിക് കാരി ബാഗുകൾ വിപണിയിൽ. ബയോ പ്ലാസ്റ്റോ ബാഗ് എന്ന പേരിൽ ശ്രീപെരുമ്പത്തൂരിൽ നിർമിക്കുന്ന പ്ലാസ്റ്റിക് കവറുകളാണു നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്നത്. 100% പ്രകൃതി സുരക്ഷിതമാണെന്നു അവകാശപ്പെടുന്ന കവറിൽ ക്യുആർ കോഡ് ഉണ്ട്.425 രൂപയാണ് കിലോയുടെ വില.
110 കവറുകളാണ് ഒരു കിലോ.വ്യാപാരികള്‍ക്കു ഒരു കവറിനു നാലു രൂപയോളം ചെലവു വരുന്നതിനാൽ ബേക്കറി, സ്റ്റേഷനറി സ്ഥാപനങ്ങൾ എന്നിവ ഇതു വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. മാവേലിക്കര മേഖലയിൽ ദിവസവും മത്സ്യ വിൽപനക്കെത്തുന്ന കച്ചവടക്കാരിൽ പലരും ഇപ്പോൾ പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിച്ചു. മത്സ്യം വാങ്ങാനെത്തുന്നവരിൽ പലരും സ്വന്തമായി സഞ്ചി കരുതുന്ന സാഹചര്യമാണ്.
സാവകാശം ആവശ്യപ്പെട്ട് വ്യാപാരികൾ
കൈവശം ഇരിക്കുന്ന കവറുകൾ തീരുന്നതു വരെ വ്യാപാരികളിൽ നിന്നു പിഴ ഈടാക്കാതെ സാവകാശം അനുവദിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര ടൗൺ യൂണിറ്റ് ആവശ്യപ്പെട്ടു. എല്ലാ വ്യാപാരികൾക്കും പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. വ്യാപാരികൾ ആരും പുതുതായി പ്ലാസ്റ്റിക് കവറുകൾ വാങ്ങുന്നില്ലെന്നു ടൗൺ യൂണിറ്റ് പ്രസിഡന്റ് മാത്യു വർഗീസ്, സെക്രട്ടറി അജിത് കണ്ടിയൂർ എന്നിവർ പറഞ്ഞു.
നാളെ മുതൽ കർശന പരിശോധന
മാവേലിക്കര നഗരസഭ അതിർത്തിയിൽ നാളെ മുതൽ പരിശോധന കർശനമാക്കാൻ അധികൃതർ തീരുമാനിച്ചു. പ്ലാസ്റ്റിക് കവറുകൾക്കു നിരോധനം ഏർപ്പെടുത്തിയിട്ടും പലയിടത്തും വിൽപന തുടരുന്നെന്ന പരാതിയെ തുടർന്നാണു പരിശോധന കർശനമാക്കുന്നത്.