കുഴൽക്കിണറിൽ നിന്ന് എടുക്കും; കുഴിയിലേക്ക് ഒഴുക്കും
Mail This Article
എടത്വ ∙ കുഴൽ കിണറിൽ നിന്നെടുക്കുന്ന ശുദ്ധജലം സമീപത്തു തന്നെയുള്ള കുഴിയിലേക്ക് ഒഴുക്കി വിട്ടു വാട്ടർ അതോറിറ്റി അധികൃതർ. സർക്കാരിനു വൈദ്യുതിത്തുക നഷ്ടമാകുമ്പോൾ ജനങ്ങൾക്കു ശുദ്ധജലത്തിനായുള്ള നെട്ടോട്ടം.എടത്വ കോയിൽമുക്ക് പമ്പ് ഹൗസിൽ മോട്ടർ കേടായതിനാൽ രണ്ടാഴ്ചയിലേറെ ആയി പ്രദേശത്തു പൂർണമായും വെള്ളം ലഭിച്ചിരുന്നില്ല നാട്ടുകാരുടെ പരാതിനൽകുകയും ജനപ്രതിനിധികൾ ധർണ നടത്തുകയും ചെയ്തതോടെ കേടായ മോട്ടറും കൊണ്ടു പോയി.മൂന്നു ദിവസത്തിനു ശേഷം മറ്റൊരു മോട്ടർ സ്ഥാപിച്ചു. എന്നാൽ ഇതുവഴി വലിച്ചെടുത്ത് മുകളിൽ എത്തിക്കുന്ന വെള്ളം സമീപത്തു തന്നെ പാഴാകുകയാണ്.
കുഴൽക്കിണറിൽ നിന്നു വരുന്ന വെള്ളത്തിനു ചീഞ്ഞു നാറുന്നതുപോലുള്ള ഗന്ധമാണെന്നും പരാതിയുണ്ട്. എടത്വ വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ അസി. എൻജിനീയർ എന്നിവരുടെ കാര്യാലയത്തിന് 500 മീറ്റർ മാത്രം അകലെയുള്ള പമ്പ് ഹൗസിന്റെ കാര്യത്തിലാണ് ഈ അനാസ്ഥ. പദ്ധതിയുടെ കീഴിലുള്ള മിക്ക പ്രദേശത്തും രൂക്ഷമായ കുടിവെള്ള ക്ഷാമം ആണ്.
വിതരണം ചെയ്യുന്നതിന്റെ ഇരട്ടി വെള്ളം പല സ്ഥലത്തായി നഷ്ടപ്പെടുകയാണ്. കോയിൽ മുക്ക് പമ്പ് ഹൗസിലെ മോട്ടർ കേടായതിനാൽ എടത്വ പഞ്ചായത്ത് 11,12,13,14 വാർഡുകളിൽ മൂന്നു മാസത്തിലേറെ ആയി വെള്ളം ലഭിച്ചിരുന്നില്ല.അശാസ്ത്രീയമായ രീതിയിൽ ബ്ലീച്ചിങ് പൗഡർ കുഴൽ കിണറിലേക്കു നേരിട്ട് ഇട്ടാണു ജല ശുദ്ധീകരണം നടത്തിയിരുന്നത്. കുഴൽക്കിണറിന്റെ ഉള്ളിൽ സ്ഥാപിച്ചിരുന്ന മോട്ടർ കേടായത് ഇതുകാരണമാണ് എന്നും നാട്ടുകാർ ആരോപിക്കുന്നു.
പല തവണ മോട്ടർ കേടായി നന്നാക്കേണ്ട അവസ്ഥ വന്നിട്ടുണ്ട് ഇതിനു തന്നെ പതിനായിരക്കണക്കിനു രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. പാടശേഖരങ്ങളിൽ കൃഷി കൂടി ആരംഭിച്ചതോടെ സമീപമുള്ള കിണറുകളിലും വെളളം വറ്റിത്തുടങ്ങി.പൈപ്പ് ലൈനുകളിലൂടെ ഉള്ള വെള്ളം മാത്രം ആശ്രയിച്ചാണ് തെങ്കരപ്പച്ച പാടശഖര പ്രദേശങ്ങളിൽ പെട്ട പുത്തൻ തറ, പച്ച ധർമശേരി കോളനി, വഞ്ചിവിരുത്തിൽ, കാടാത്തു തുടങ്ങിയ കോളനികളിലുള്ള ജനങ്ങൾ.തോടുകളിൽ നിന്നുള്ള വെള്ളം ഉപയോഗിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.