പ്ലാസ്റ്റിക് കുരുക്കിൽ മനുഷ്യർ മാത്രമല്ല പക്ഷികൾ, മൃഗങ്ങൾ, മീനുകൾ
Mail This Article
ആലപ്പുഴ ∙ പ്ലാസ്റ്റിക് വെല്ലുവിളിക്കുന്നതു മനുഷ്യരെ മാത്രമല്ല. മൃഗങ്ങളും മത്സ്യങ്ങളും പക്ഷികളും ഈ ദുരിതചക്രത്തിലുണ്ട്. മീനുകളിലൂടെ പ്ലാസ്റ്റിക്കിന്റെ ഭീഷണി മനുഷ്യരിലുമെത്തുന്നു.
പക്ഷികൾ
പ്ലാസ്റ്റിക് കാരണം ധാരാളം പക്ഷികൾ ചാവുന്നുണ്ടെന്നു ഡോക്ടർമാർ പറയുന്നു. പോസ്റ്റ്മോർട്ടം നടക്കാത്തതിനാലാണ് ഇതിന്റെ ഗൗരവം അറിയാത്തത്. ദേശാടനപ്പക്ഷികളും ഇവിടത്തെ പ്ലാസ്റ്റിക് കെണിയിൽ പെടുന്നുണ്ടാവാം എന്നാണു നിഗമനം. കോഴി, താറാവ് തുടങ്ങിയ വളർത്തുപക്ഷികളിൽ പറമ്പുകളിൽ നിന്നുള്ള തീറ്റയിലൂടെ പ്ലാസ്റ്റിക് ഉള്ളിലെത്തും.
മൃഗങ്ങൾ
പ്ലാസ്റ്റിക് തിന്നു മൃഗങ്ങൾ വലഞ്ഞ സംഭവങ്ങള്‍ ജില്ലയിലുണ്ടായിട്ടുണ്ട്. പശുവും ആടുമാണ് പ്ലാസ്റ്റിക് കെണിയിൽ വീഴുന്നത്. കന്നുകാലികളെ മേയാൻ വിടുന്ന പറമ്പുകളില്‍ നിന്നാണ് പ്ലാസ്റ്റിക് അംശം കിറ്റുകൾ തന്നെയാണു പ്രധാന വില്ലൻ. കാലിത്തീറ്റയുടെ പ്ലാസ്റ്റിക് ചാക്കു പശു തിന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു ഡോക്ടർമാർ പറയുന്നു.പ്ലാസ്റ്റിക് തിന്ന മൃഗങ്ങളുടെ ലക്ഷണങ്ങൾ ഇങ്ങനെ: അയ വെട്ടാതിരിക്കുക, തീറ്റയോടു മടുപ്പ്, മരുന്നുകളോടു പ്രതികരണമില്ല, ദഹന പ്രശ്നങ്ങൾ. വയറ്റിൽ പ്ലാസ്റ്റിക് കണ്ടെത്തിയ പല പശുക്കൾക്കും ശസ്ത്രക്രിയ നടത്തേണ്ടി വന്നിട്ടുണ്ട്.
മീനുകൾ
രണ്ടു തരത്തിലാണു മീനുകളെ പ്ലാസ്റ്റിക് ബാധിക്കുന്നതെന്നു ഫിഷറീസ് അധികൃതർ. 1. പ്ലാസ്റ്റിക്കിലെ ചില ഘടകങ്ങൾ വെള്ളത്തിൽ വിഘടിച്ചു ചേരുന്നുണ്ട്. അത്തരം രാസവസ്തുക്കൾ മീനുകളുടെ മാംസത്തിലുണ്ടാവും.അതു കഴിക്കുന്നതിലൂടെ മനുഷ്യനിലും എത്തുന്നു. 2. പ്ലാസ്റ്റിക് അടിഞ്ഞു കൂടി മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥകൾ നശിക്കുന്നു. കേടായ വലകളും മറ്റും കടലിലോ കായലിലോ ഉപേക്ഷിച്ചാൽ മത്സ്യങ്ങൾ അവ ഭക്ഷിച്ചു ചാകും.