ചെങ്ങന്നൂരിൽ ലഹരിയും കഞ്ചാവും ഒഴുകുന്നു
Mail This Article
ചെങ്ങന്നൂർ ∙ കഞ്ചാവ്, ലഹരി ഉപയോഗത്തിലും കച്ചവടത്തിലും ചെങ്ങന്നൂർ മേഖലയിൽ വർധനയെന്നു കണക്കുകൾ. കഴിഞ്ഞ വർഷം എക്സൈസ് സർക്കിൾ– റേഞ്ച് ഓഫിസുകളുടെ പരിധിയിൽ മാത്രം 88 കേസുകളാണു റജിസ്റ്റർ ചെയ്തത്. പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളും ഉണ്ട്. ഇക്കൊല്ലം പൊലീസ് സബ്‍ ഡിവിഷനിൽ 6 കേസുകൾ റജിസ്റ്റർ ചെയ്തു. പലതിലും ചെറിയ അളവിൽ കഞ്ചാവും ലഹരിമരുന്നുമായി കാരിയർമാരോ ഉപയോഗിക്കുന്നവരോ മാത്രമാണു പിടിയിലാകുന്നത്. എക്സൈസ് റജിസ്റ്റർ ചെയ്ത കേസിൽ മാത്രമാണ് ഇത്രയെങ്കിലും പിടികൂടിയത്. വമ്പൻസ്രാവുകൾ കയ്യെത്താ ദൂരത്താണ്.
ഹുക്ക, ഡിജെ
മെട്രോ നഗരങ്ങളിലെപ്പോലെ അത്ര വിപുലമല്ലെങ്കിലും ചിലയിടങ്ങളിൽ ഡിജെ പാർട്ടികൾ നടക്കുന്നുണ്ടെന്നു രഹസ്യ വിവരമുണ്ട്. ഇവിടെയൊക്കെ പുകയുന്നതും കഞ്ചാവും മറ്റു ലഹരിമരുന്നുകളുമാണ്. മുൻപൊരിക്കൽ പ്രഫഷനൽ വിദ്യാർഥികളുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ ഹുക്ക പോലെയുള്ള ഉപകരണം പിടിച്ചെടുത്തിരുന്നു.
സ്റ്റിക്കർ മുതൽ ഡോണൾഡ് ട്രംപ് വരെ
കഞ്ചാവു ബീഡി മുതൽ എൽഎസ്ഡി സ്റ്റാംപുകൾ വരെ മേഖലയിൽ ലഭ്യമാണെന്നാണു വിവരം. പല വിദ്യാലയങ്ങളുടെ പരിസരത്തും കഞ്ചാവ് എത്തിക്കുന്നവർ സജീവമാണ്. കുറ്റിക്കാടും ഒഴിഞ്ഞ പറമ്പുകളും ഇവർ താവളമാക്കുന്നു.മേഖലയിലെ പുത്തൻ താരമാണു ‘ഡോണൾഡ് ട്രംപ്’. യുഎസ് പ്രസിഡന്റിന്റെ പേരിൽ അറിയപ്പെടുന്ന ലഹരിമരുന്ന്. ഹെറോയിൻ പോലെയുള്ള ലഹരിമരുന്ന് സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവർക്കിടയിൽ പ്രചാരത്തിലുള്ളതാണ്. 2 ഗ്രാമിന് 1500 രൂപ മുതലാണു വില.
തമിഴ്നാട്–തിരുവല്ല വഴി ചെങ്ങന്നൂർ
തമിഴ്നാട്ടിലെ കമ്പം, തേനി ഭാഗങ്ങളിൽ നിന്നു തിരുവല്ലയിൽ എത്തിക്കുന്ന കഞ്ചാവ് അവിടെ നിന്ന് ബൈക്കുകളിൽ കാരിയർമാർ വഴിയാണ് ചെങ്ങന്നൂരിലെത്തുക. ഒരിക്കൽ മാഫിയയുടെ വലയിൽപെടുന്നവരെയാണു കാരിയർമാരായി നിയോഗിക്കുക. പലപ്പോഴും വിദ്യാർഥികളും ചെറുപ്പക്കാരും ആയിരിക്കും . പിടിക്കപ്പെട്ടാലും ചെറിയ അളവിൽ കഞ്ചാവ് കൈവശം വച്ചെന്ന ഇളവിൽ രക്ഷപ്പെടും.