വാതിൽ അടയ്ക്കാതെ ബസ് പാഞ്ഞു: തെറിച്ചു വീണയാൾ മരിച്ചു
Mail This Article
മാവേലിക്കര ∙ അമിത വേഗത്തിൽ വളവു തിരിഞ്ഞെത്തിയ സ്വകാര്യ ബസിന്റെ പിൻ വാതിലിലൂടെ റോഡിലേക്കു തെറിച്ചുവീണ് ഗൃഹനാഥൻ മരിച്ചു. തഴക്കര വെട്ടിയാർ ഗോകുലം ചന്ദ്രമോഹൻ തമ്പി (66) ആണ് മരിച്ചത്. ബസിന്റെ ഹൈഡ്രോളിക് വാതിൽ അടിച്ചിട്ടില്ലായിരുന്നു. വിദേശ ജോലി മതിയാക്കി 10 ദിവസം മുൻപാണ് ചന്ദ്രമോഹൻ തമ്പി നാട്ടിലെത്തിയത്. പന്തളം–മാവേലിക്കര റോഡിൽ വെട്ടിയാർ കളത്തട്ട് ജംക്‌ഷനു സമീപത്തെ വളവിൽ ഇന്നലെ രാവിലെ 9ന് ആയിരുന്നു അപകടം.
മാവേലിക്കരയിലേക്കു പോകുകയായിരുന്ന കടുകോയിക്കൽ എന്ന ബസിൽ നിന്നാണ് ചന്ദ്രമോഹൻ തമ്പി തെറിച്ചു വീണത്. ഡ്രൈവിങ് പരിശീലനത്തിന് മാവേലിക്കരയിലേക്കു പോകുന്നതിനായി വെട്ടിയാർ ക്ഷേത്ര ജംക്‌ഷനിൽ നിന്നാണ് ബസിൽ കയറിയത്. ബഹ്റൈനിലെ ജോലി മതിയാക്കിയെത്തിയ ചന്ദ്രമോഹൻതമ്പി പുതിയ കാർ ബുക്ക് ചെയ്തിരുന്നു. സൈന്യത്തിൽ നിന്നു വിരമിച്ച ശേഷമാണു വിദേശത്തേക്കു പോയത്. ചുനക്കര കോമല്ലൂർ വേണാട് കുടുംബാംഗമാണ്. ഭാര്യ സുജാത. മകൾ രഞ്ജു തമ്പി (ബെംഗളൂരു). മരുമകൻ: അനീഷ് (ബെംഗളൂരു).