പൂട്ടൽ ഭീഷണിയിലേക്ക് പൂച്ചാക്കൽ കൈത്തറി നെയ്ത്ത് സംഘം
Mail This Article
പൂച്ചാക്കൽ∙ അവശേഷിക്കുന്ന മൂന്നു ചാക്കു നൂലുകൂടി തീർന്നാൽ അവസാനിക്കുക 40 വർഷത്തെ ഉപജീവനമാണ്. വ്യവസായ വകുപ്പിനു കീഴിൽ 60 വർഷമായി പ്രവർത്തിക്കുന്ന പൂച്ചാക്കൽ കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘത്തിന്റെ സ്ഥിതിയാണിത്. സാമ്പത്തിക പ്രതിസന്ധിയും നൂലിന്റെ ലഭ്യതക്കുറവും മൂലം ഈ സ്ഥാപനം പൂട്ടലിലേക്ക് നീങ്ങുകയാണ്. പാണാവള്ളി, തൈക്കാട്ടുശേരി പഞ്ചായത്തുകളുടെ പരിധിയിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ കീഴിൽ 134 തൊഴിലാളികളുണ്ടായിരുന്നു.
ഇപ്പോൾ ഏഴു വനിതാ തൊഴിലാളികൾ മാത്രമാണ് സ്ഥിരമായി തൊഴിൽ ചെയ്യുന്നത്. അഞ്ചു മാസമായി ഇവർക്കു ശമ്പളം ലഭിച്ചിട്ടില്ല. ജില്ലയിൽ ഇപ്പോൾ പാണാവള്ളിയിലും പള്ളിപ്പുറത്തും മാവേലിക്കരയിലും ഹരിപ്പാടും മാത്രമാണ് സംഘം പ്രവർത്തിക്കുന്നത്. മറ്റു ഭാഗങ്ങളിലെ സംഘങ്ങളെല്ലാം പൂട്ടി. പാണാവള്ളി സംഘം ജില്ലാസഹകരണ ബാങ്കിൽ നിന്ന് മുൻപ് എടുത്ത 5 ലക്ഷം രൂപയുടെ വായ്പയിൽ റവന്യു റിക്കവറി നേരിടുന്നു.അംഗങ്ങളുടെ നേതൃത്വത്തിൽ ഒട്ടേറെപ്പേർ കുടിൽ വ്യവസായമായി കൈത്തറി നെയ്ത്ത് നടത്തിയിരുന്നു. അതും നിർത്തിവരികയാണ്.
സർക്കാർ നടപ്പാക്കിയ സൗജന്യ സ്കൂൾ യൂണിഫോം പദ്ധതി പ്രകാരമുള്ള യൂണിഫോം തുണികൾ നെയ്തുകൊടുത്താണ് മൂന്നുവർഷത്തോളമായി സംഘം മുന്നോട്ടു പോകുന്നത്. നൂലു ലഭിക്കാത്തതിനാൽ അതു നിന്നുപോകുന്ന സ്ഥിതിയാണ്.ഒരുമീറ്റർ യൂണിഫോം തുണി നെയ്യുമ്പോൾ 102 രൂപ തൊഴിലാളികൾക്കും സംഘത്തിന് 31 രൂപയും ലഭിക്കുമായിരുന്നു. ഒരുദിവസം 5 മീറ്റർ വരെ നെയ്യാൻ കഴിയും കൈത്തറി മുണ്ടും തോർത്തും ഇവിടെ നെയ്തിരുന്നു. ഇപ്പോൾ തോർത്തു മാത്രമാണു നെയ്യുന്നത്. ഹാന്റ് ടെക്സ് ആണ് നൂല് എത്തിച്ചുകൊടുത്തിരുന്നത്. നെയ്തുകഴിഞ്ഞാൽ തുണി ഹാന്റ് ടെക്സിനു കൈമാറും.