ഈ വെള്ളമൊക്കെ കുടിക്കാമോ?
Mail This Article
ആലപ്പുഴ∙ ജില്ലയിൽ ലഭിക്കുന്ന ശുദ്ധജലത്തിന്റെ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ പരിശോധനകൾ കാര്യക്ഷമമാക്കണമെന്ന് ആരോഗ്യവകുപ്പ് കലക്ടർക്ക് റിപ്പോർട്ട് നൽകി. ജില്ലയിൽ വിതരണം ചെയ്യുന്ന ശുദ്ധജലത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്ക് പരിമിതിയുള്ളതാനാൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കൂടി പരിശോധന കാര്യക്ഷമമാക്കണമെന്നാണ് കലക്ടർക്കു റിപ്പോർട്ട് നൽകിയത്.
ജില്ലയിൽ ജലവിതരണത്തിന് അനുമതിയുള്ള ജലസ്രോതസുകളുടെ പരിശോധന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇൗ മാസം നടത്തും. ജില്ലയിൽ വിതരണം ചെയ്യുന്ന കുപ്പിവെള്ളം, ജാറുകളിൽ വിതരണം ചെയ്യുന്ന വെള്ളം ടാങ്കറുകളിലെത്തിക്കുന്ന വെള്ളം എന്നിവയിൽ ഗുണനിലവാര പരിശോധന ഭക്ഷ്യസുരക്ഷാവിഭാഗം കാര്യക്ഷമമാക്കാണമെന്ന നിർദേശവും ആരോഗ്യവകുപ്പ് മുന്നോട്ടു വയ്ക്കുന്നു.
കുപ്പിയിലാക്കിയാൽ സുരക്ഷിതമാകുമോ
കുപ്പിവെള്ളത്തിൽ വ്യാജൻ വ്യാപകമായി കടന്നു കൂടുന്നതായി പരാതിയുണ്ട്. ഓഫിസുകളിലും വീടുകളിലും എത്തിക്കുന്ന 20 ലീറ്റർ മുതലുള്ള ശുദ്ധജല ജാറുകളിലും ഭക്ഷ്യസുരക്ഷാ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെന്ന് ആരോപണമുയരുന്നു. ജാറിന്റെ മുകൾഭാഗത്ത് കമ്പനിയുടെ ലേബൽ പതിച്ച സ്റ്റിക്കർ ഉപയോഗിച്ച് സീൽ ചെയ്യണമെന്ന് നിർദേശമുണ്ടെങ്കിലും നടപ്പാകുന്നില്ല.
ആറുകളിൽ നിന്നും ആർഒ പ്ലാന്റുകളിൽ നിന്നും എടുക്കുന്ന ജലം നേരിട്ട് വിതരണം ചെയ്യുന്ന സ്ഥലങ്ങളുണ്ട്. ആറുകളിലെ ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവു വളരെ കൂടുതലാണെന്ന് മുൻപ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ജില്ലയുടെ പല പ്രദേശങ്ങളിലും ടാങ്കറുകളിൽ ആറുകളിൽനിന്ന് നേരിട്ട് വെള്ളമെത്തിക്കുന്നുണ്ട്.
''ജില്ലയിൽ വിതരണം ചെയ്യുന്ന ജലം തുടർച്ചയായി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഒരു മണ്ഡലത്തിൽ ഒരു ഓഫിസർ വീതം പരിശോധനയ്ക്കു നേതൃത്വം നൽകുന്നു. വ്യാപാരികളും ഉപഭോക്താക്കളും ഗുണനിലവാരം ഉറപ്പുവരുത്തണം. ഗുണനിലവാരമില്ലാത്ത വെള്ളം വിൽപന നടത്തിയാൽ സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുക്കും. വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം സുരക്ഷിതമാക്കാനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.-എൻ.പി.മുരളി (ഭക്ഷ്യസുരക്ഷാവിഭാഗം അസിസ്റ്റന്റ് കമ്മിഷണർ)