കുട്ടനാട് സീറ്റ് വിട്ടുനൽകില്ലെന്ന് തോമസ് ചാഴികാടൻ
Mail This Article
കുട്ടനാട് ∙ ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി എംപി ചെയർമാനായ കേരളാ കോൺഗ്രസിന്റെ പ്രതിനിധി യുഡിഎഫ് സ്ഥാനാർഥി മത്സരിക്കുമെന്നു പാർട്ടി തിരഞ്ഞെടുപ്പ് ഉപസമിതി ചെയർമാൻ തോമസ് ചാഴികാടൻ എംപി. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. സ്ഥാനാർഥി നിർണയം സംബന്ധിച്ചു ജില്ലയിലെ പ്രവർത്തകരും നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മുൻകാലങ്ങളിൽ കേരള കോൺഗ്രസിന് (എം) അനുവദിച്ച സീറ്റാണിത്. കെ.എം.മാണി യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്ത് പുനലൂരുമായി വച്ചുമാറിയ സീറ്റാണു കുട്ടനാട്.
ചേരി തിരിഞ്ഞു പ്രസ്താവന നടത്താൻ ഞങ്ങൾ മുതിർന്നിട്ടില്ല. പക്ഷേ, അവകാശപ്പെട്ട സീറ്റായതിനാലാണ് മത്സരിക്കുമെന്നു പറയുന്നത്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം യുഡിഎഫിൽ ചർച്ച പൂർത്തിയാക്കി ജയസാധ്യതയുള്ള സ്ഥാനാർഥിയെ പാർട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നും ചാഴികാടൻ പറഞ്ഞു. ചർച്ചകളിലെ അഭിപ്രായം ക്രോഡീകരിച്ച് പാർട്ടി ഉന്നതാധികാര സമിതിക്കു നൽകും.
ഉന്നതാധികാര സമിതിയുടെ അഭിപ്രായം കൂടി കേട്ടശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കും.കോട്ടയത്തു ചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗത്തിന്റെ തീരുമാനപ്രകാരമാണ് ജോസഫ് എം.പുതുശേരി, വി.ടി.ജോസഫ്, ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ്, ജേക്കബ് തോമസ് അരികുപുറം എന്നിവരും ഉൾപ്പെട്ട ഉപസമിതി അഭിപ്രായങ്ങൾ ശേഖരിച്ചത്.
സീറ്റ് വിട്ടുകൊടുക്കില്ല: പി.ജെ.ജോസഫ്
കുട്ടനാട് സീറ്റ് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണെന്നും വിട്ടുകൊടുക്കില്ലെന്നും പി.ജെ.ജോസഫ്. സീറ്റ് കേരള കോൺഗ്രസിന്റേതാണെന്നു രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൂവാറ്റുപുഴ സീറ്റ് ലഭിച്ചാൽ കുട്ടനാട് വിട്ടുകൊടുക്കുമോയെന്ന ചോദ്യത്തിന്, അത്തരം ചർച്ചയേ നടന്നിട്ടില്ലെന്നു ജോസഫ് മറുപടി നൽകി.