മത സൗഹാർദത്തിന്റെ മായാത്ത കയ്യൊപ്പുകൾ
Mail This Article
ചെന്നിത്തല ∙ റോഡ് രാജ്യാന്തര നിലവാരത്തിലായപ്പോൾ ചെന്നിത്തല തെക്ക് ചിത്തിരപുരം കരക്കാർക്കു കാള കെട്ടാൻ സ്ഥലമില്ലാതെയായി. സ്വന്തം വീട്ടുമുറ്റത്ത് സ്ഥലം നൽകി തമ്പിക്കുഞ്ഞും മകൻ നൂറുദ്ദീനും അന്നദാനമൊരുക്കാൻ സുവിശേഷകനും സ്ഥലം നൽകി മതസൗഹാർദത്തിന്റെ പ്രതീകമായി. മാവേലിക്കര മറ്റം മഹാദേവർ ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിനുള്ള( 9–ാം ഉത്സവം) കാളകെട്ടാണ് ചിത്തിരപുരം കരക്കാർ നടത്തുന്നത്.
കാളകെട്ടു മുടങ്ങുമെന്ന ഘട്ടമെത്തിയപ്പോഴാണ് അച്ചനും മകനും തുണയായത്. ചെന്നിത്തല വാഴക്കൂട്ടംകടവ് പാലത്തിനു പടിഞ്ഞാറ് ഇലഞ്ഞിമേൽ– ഹരിപ്പാട് പാതയോരത്താണ് ഇവർ എല്ലാവർഷവും കാള കെട്ടു നടത്തുന്നത്. ഈ റോഡ് രാജ്യാന്തര നിലവാരത്തിലാക്കിയതോടെ റോഡരികിൽ നിൽക്കാൻ പോലുമിടമില്ലാതെയായി.
ചിത്തിരപുരം കരക്കാർ കാളകെട്ടുവാൻ ഇടം കിട്ടാതെ വിഷമിച്ചപ്പോഴാണ് മുസ്‌ലിം സമുദായത്തിൽപെട്ട കുടുംബം കൊച്ചാലുംമൂട് എന്ന സ്വന്തം വീട്ടുമുറ്റത്തേക്കവരെ ക്ഷണിച്ചത്. കഴിഞ്ഞ മാസം ഗൃഹപ്രവേശം നടത്തിയ വീടാണിത്. വീടിന്റെ പടിഞ്ഞാറു വശത്തു ഭാഗവതപാരായണത്തിനും പ്രത്യേക ഇടം നൽകി. അന്നദാന വഴിപാടിനുള്ള വിഭവങ്ങൾ പാകം ചെയ്യുവാൻ സമീപത്തുള്ള ഒരു സുവിശേഷകനും സ്ഥലം വിട്ടു നൽകി.