വൈദ്യുതി ലൈനിലെ ജോലിക്കിടെ 2 ജീവനക്കാർക്ക് ദാരുണാന്ത്യം
Mail This Article
തളിപ്പറമ്പിലും മാവേലിക്കരയിലും വൈദ്യുതി ലൈനിലെ ജോലിക്കിടെ 2 കെഎസ്ഇബി ജീവനക്കാർ മരിച്ചു. വർക്കർമാരായ തളിപ്പറമ്പ് ചാലത്തൂരിലെ പി.പി. രാജീവൻ (44), മാവേലിക്കര ഓഫിസിലെ ചേർത്തല എരമല്ലൂർ കരിക്കനംശേരി കമലഹാസൻ (46) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തൃച്ചംബരം പൂന്തുരുത്തിക്ക് സമീപം ലൈൻ അറ്റകുറ്റപ്പണിക്കിടെയായിരുന്നു രാജീവന്റെ മരണം. ലൈൻ ഓഫാക്കിയിരുന്നെങ്കിലും കമ്പി യോജിപ്പിക്കുന്നതിനിടയിൽ ഷോക്കേൽക്കുകയായിരുന്നു.
വൈദ്യുതി പ്രവഹിച്ചത് എങ്ങനെയെന്നു കണ്ടെത്തിയിട്ടില്ല. കരാർ ജോലിക്കാരനായിരുന്ന രാജീവന് കഴിഞ്ഞ സെപ്റ്റംബറിലാണ് സ്ഥിരനിയമനം ലഭിച്ചത്. പരേതനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ആനിച്ചേരി കുഞ്ഞിരാമൻ- പി.പി.ദേവി ദമ്പതികളുടെ മകനാണ്. അങ്കണവാടി ജീവനക്കാരി ദിവ്യയാണ് ഭാര്യ. അഭിനന്ദ്, ഋതുനന്ദ് എന്നിവർ മക്കൾ. മാവേലിക്കര പുതിയകാവിൽ വൈകിട്ടു ലൈനിലെ പണിക്കിടെയാണ് കമലഹാസൻ പോസ്റ്റിൽ നിന്നു വീണു മരിച്ചത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈദ്യുതാഘാതം ഏറ്റാണ് കമലഹാസൻ വീണതെന്നു സൂചനയുണ്ടെങ്കിലും കെഎസ്ഇബി അധികൃതർ ഇതു നിഷേധിച്ചു. വൈദുതി ലൈനുകൾ ഓഫായിരുന്നുവെന്നും കമ്പികളിൽ സ്പെയ്സർ ഇടുന്നതിനായി ഏണിയിൽ കയറവേ തെന്നി വീഴുകയായിരുന്നുവെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണ കാരണം വ്യക്തമാകൂ.
സംസ്കാരം പിന്നീട്. ഭാൎര്യ: അങ്കണവാടി അധ്യാപിക മോളി. മക്കൾ: സേതുലക്ഷ്മി, അഷ്ടപതി. ഇരിങ്ങാലക്കുടയിൽ പാടത്തു കള പറിക്കുന്നതിനിടെ വൈദ്യുത ലൈൻ പൊട്ടിവീണ് 2 കർഷകത്തൊഴിലാളി സ്ത്രീകൾ ഷോക്കേറ്റു മരിച്ചു. പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂർ തെക്കുഞ്ചേരി പരേതനായ കിട്ടുവിന്റെ ഭാര്യ കുഞ്ച (66), തെക്കുഞ്ചേരി കടാംകോട് പരേതനായ പഴനിമലയുടെ ഭാര്യ ദേവു (65) എന്നിവരാണു മരിച്ചത്.