കോവിഡിനെ തുരത്തിയത് ആരോഗ്യപ്രവർത്തകർ തന്ന ആത്മവിശ്വാസം കൊണ്ട്; ശരത് പറയുന്നു
Mail This Article
ആലപ്പുഴ ∙ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച രണ്ടാമത്തെ രോഗിയും രോഗമുക്തനായി ആശുപത്രി വിട്ടു. ഹരിപ്പാട് വെട്ടുവേനി സ്വദേശി ആർ.ശരത്ചന്ദ്രബാബു (29) ആണ് ഇന്നലെ വീട്ടിൽ മടങ്ങിയെത്തിയത്. മൂന്നാമത്തെ സാംപിൾ പരിശോധനയും നെഗറ്റീവ് ആയതിനെത്തുടർന്ന് 3 ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. ഇനി പുറംലോകവുമായി സമ്പർക്കമില്ലാതെ 14 ദിവസത്തെ ക്വാറന്റീനിൽ കഴിയണം. ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ നൽകിയ ആത്മവിശ്വാസമാണ് രോഗം പെട്ടെന്നു കുറയാൻ കാരണമായതെന്നു ശരത്ചന്ദ്ര ബാബു പറയുന്നു. രോഗകാലത്തെക്കുറിച്ച് ശരത്ചന്ദ്രബാബുവിന്റെ വാക്കുകൾ:
‘നഴ്സുമാരുടെയും ഡോക്ടർമാരുടെയും ഇടപെടൽ വലിയ പോസിറ്റീവ് എനർജിയാണ് നൽകിയത്. അച്ഛനും അമ്മയുമൊക്കെ പരിചരിക്കുന്ന പോലെയാണ് ആരോഗ്യപ്രവർത്തകർ ഇടപെട്ടത്. രോഗം പെട്ടെന്നു ഭേദമാകുമെന്നും ഒന്നും പേടിക്കാനില്ലെന്നും അവർ എപ്പോഴും പറഞ്ഞു. നമ്മുടെ മനസ്സാണ് രോഗം ഭേദമാക്കുന്നതിൽ പ്രധാന ഘടകം. രോഗം ഉണ്ടെന്നറിഞ്ഞപ്പോഴല്ല, സാംപിൾ എടുത്തിട്ട് ഫലം വരാനുള്ള കാത്തിരിപ്പാണ് ടെൻഷനാക്കിയത്.
ഞാൻ ഖത്തറിലായിരുന്നു. അവിടെവച്ചു തന്നെ കോവിഡ് രോഗത്തിന്റെ എല്ലാ വാർത്തകളും കണ്ട് മനസ്സിലാക്കിയിരുന്നു. നാട്ടിലേക്കു വരാൻ ആലോചിച്ചപ്പോൾ തന്നെ വീട്ടിൽ നിർദേശം നൽകിയിരുന്നു. മാസ്കും ഗ്ലൗസുമിട്ടാണ് ഖത്തറിൽ നിന്നു പുറപ്പെട്ടത്. ഞാൻ കഴിഞ്ഞിരുന്ന മുറിയിൽതന്നെ പത്തോളം പേരുമായി ഇടപെട്ടിട്ടുണ്ട്. അവർക്കൊന്നും രോഗം ബാധിച്ചിട്ടില്ല. നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലാകാം രോഗം പിടിപെട്ടത്.
വീട്ടിൽ അച്ഛനും അമ്മയും ചേട്ടനും കുടുംബവുമാണുള്ളത്. അവരോട് വേറെ വീട്ടിലേക്കു മാറാൻ ആവശ്യപ്പെട്ടിരുന്നു. 22 ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന മെഡിക്കൽ സംഘത്തിനോടു റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രിയിൽ പോയിട്ടേ വീട്ടിലേക്കു പോകുകയുള്ളൂ എന്നു തീരുമാനിച്ചിരുന്നു. ട്രെയിനിൽ വച്ച് ചെറിയ തലവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നു.
ആശുപത്രിയിലെത്തി ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ മരുന്ന് തന്ന് വീട്ടിലേക്ക് ആംബുലൻസിൽ വിട്ടു. ഞാൻ വീട്ടിൽ കയറുന്നതിനു മുൻപു തന്നെ വീട്ടുകാരെ മറ്റൊരു വീട്ടിലേക്കു മാറ്റി. അടുത്ത ദിവസം രാവിലെ ആശുപത്രിയിലെത്തി സാംപിൾ പരിശോധനയ്ക്കു നൽകി. തുടർന്ന് ഐസലേഷനിലാക്കുകയായിരുന്നു. ഇന്നലെ വീട്ടിലെത്തി. ഇപ്പോൾ ഞാൻ മാത്രമേ ഇവിടെയുള്ളൂ. വീട്ടുകാർ ഭക്ഷണം പുറത്തുകൊണ്ടു വയ്ക്കും. ക്വാറന്റീൻ കാലാവധി കഴിയുന്നതു വരെ അവരുമായി സമ്പർക്കം വേണ്ടെന്നു നിർദേശം ലഭിച്ചിട്ടുണ്ട്. 20ന് ക്വാറന്റീൻ അവസാനിക്കും.’