കലാവിരുതിന് ലോക്കിടാതെ കുട്ടിക്കൂട്ടം
Mail This Article
ചെങ്ങന്നൂർ ∙ ലോക്ഡൗൺ കാലം കഴിഞ്ഞ് ആക്രിക്കാർക്ക് ഒരുപക്ഷേ വീടുകളിൽ നിന്നു പാഴ്‌വസ്തുക്കൾ കിട്ടിയേക്കില്ല. സകല പാഴ്‌വസ്തുക്കളിൽ നിന്നും കലാരൂപങ്ങളും ഉപയോഗയോഗ്യമായ ഉപകരണങ്ങളും നിർമിക്കുകയാണു ചെങ്ങന്നൂരിലെ കൗമാരക്കാർ. നേരം കൊല്ലാൻ തുടങ്ങിയ പണി പലരും ഗൗരവത്തിലെടുക്കുകയാണിപ്പോൾ. അത്തരം ചിലരെ പരിചയപ്പെടാം...
∙ പ്ലസ് വൺ വിദ്യാർഥിനി അമൃതയും 10–ാം ക്ലാസുകാരി അഞ്ജലിയും ചേർന്ന് വീട്ടിലെ പാഴ്‌വസ്തുക്കൾ ഉപയോഗയോഗ്യമാക്കി. മൊബൈൽ സ്റ്റാൻഡ്, പൗച്ച് എന്നിവയൊക്കെ നിർമിച്ചു. മാതാപിതാക്കളായ എൻ.ആർ.ഭാസിയും മായയും പിന്തുണയുമായി ഒപ്പമുണ്ട്.
∙ ഉപയോഗശൂന്യമായ കുപ്പികൾ പെയിന്റ് ചെയ്തു, ചിത്രങ്ങൾ വരച്ചു മനോഹരമാക്കുകയാണു തിരുവൻവണ്ടൂർ കൊല്ലംപറമ്പിൽ മേഘാമുരളിയുടെ ഇപ്പോഴത്തെ വിനോദം. ചെളി ഉപയോഗിച്ചു രൂപങ്ങൾ കുപ്പികളിൽ പതിപ്പിക്കുന്നുമുണ്ട് ഈ പ്ലസ്ടുക്കാരി. ഇതൊക്കെ കാണുമ്പോൾ അച്ഛൻ കെ.ആർ.മുരളീധരനും അമ്മ ഉഷയ്ക്കും സന്തോഷം.
∙ ചെറിയനാട് എസ്എൻ ട്രസ്റ്റ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനി ഐശ്വര്യ എസ്. കുറുപ്പിന്റെ വീടിന്റെ ഭിത്തിയിലാകെ കാർട്ടൂൺ കഥാപാത്രങ്ങളെ കാണാം. കോടുകുളഞ്ഞി ചക്കിട്ടമലയിൽ എൻ.എസ്.സുരേഷ്കുമാറിന്റെയും കെ.ആർ.സിന്ധുമോളുടെയും മകളാണ്. സഹോദരി അശ്വതി എസ്.കുറുപ്പും ചിത്രം വരയിൽ കൂട്ടിനുണ്ട്.
∙ പുറത്തുപോയി കൂട്ടുകാരുമായി കളിക്കാനാകാത്തതിന്റെ വിഷമം കരകൗശല വസ്തുക്കളൊരുക്കുന്നതിലൂടെ മറികടക്കുകയാണ് ആലാ കളീക്കൽ ജോണിന്റെയും സുനിയുടെയും മകൻ ഏബൽ ജോൺ. ഏഴാംക്ലാസുകാരനായ ഏബലിനു ഡ്രീംക്യാച്ചർ നിർമാണമാണു പ്രധാന വിനോദം. കുപ്പികളിൽ ചിത്രംവരയുമുണ്ട്.