ADVERTISEMENT

ആലപ്പുഴ ∙ ലോക്ഡൗൺ നാളുകൾ മാത്രമല്ല, ഈസ്റ്റർ വരെ ലക്ഷ്യം വച്ചു പഴകിയ മീനുകൾ ജില്ലയിലെ ഫ്രീസറുകളിൽ. ഫോർമലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ചേർത്തു സൂക്ഷിച്ചിരുന്നത് ആയിരക്കണക്കിനു കിലോ മീനാണ്. വിവിധ സ്ഥലങ്ങളിൽനിന്ന് ഇവ വൻതോതിൽ അധികൃതർ പിടിച്ചെടുത്തു കുഴിച്ചു മൂടി.

താക്കീതിനെക്കാൾ പഴക്കമുള്ള മീൻ

ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ ആഴ്ചകൾ പഴക്കമുള്ള 1,647 കിലോഗ്രാം മത്സ്യമാണ് പിടിച്ചെടുത്തത്. വഴിച്ചേരി, പുലയൻവഴി, ലജ്നത്ത് മാർക്കറ്റുകളിൽ നിന്നാണിത്. കഴിഞ്ഞ ദിവസം വഴിയരികിൽ ഇരുപതോളം കേന്ദ്രങ്ങളിൽ വിൽക്കാൻ വച്ച 400 കിലോ മീൻ പിടിച്ചെടുത്തിരുന്നു. മീനുകൾ കീറി ബ്ലീച്ചിങ് പൗഡറിട്ട് കുഴിച്ചുമൂടിയ ശേഷം ഉദ്യോഗസ്ഥർ വിൽപനക്കാർക്ക് താക്കീതു നൽകി. ആവർത്തിച്ചാൽ നിയമ നടപടിയെടുക്കുമെന്നു മുന്നറിയിപ്പും നൽകി. ഇന്നലെയും മുന്നറിയിപ്പു നൽകിയതേയുള്ളൂ.

ഈസ്റ്റർ വിൽപന കണക്കാക്കി അയൽ സംസ്ഥാനങ്ങളിൽനിന്ന് എത്തിച്ച കേര, ചൂര, നെയ്മീൻ തുടങ്ങിയവയാണു ഫ്രീസറിൽ വച്ചിരുന്നത്. നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ, സെക്രട്ടറി ജെ.മുഹമ്മദ് ഷാഫി, ഹെൽത്ത് ഓഫിസർ എം.ഹബീബ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ആർ.അനിൽകുമാർ, ബി.അനിൽകുമാർ, സി.ജയകുമാർ, ‌എസ്.ഹർഷിദ്, വി.ശിവകുമാർ, എ.അനീഫ്, സി.വി.രഘു എന്നിവരാണ് റെയ്ഡ് നടത്തിയത്.കഴിഞ്ഞ ദിവസം ചെങ്ങന്നൂർ കല്ലിശേരി  ഭാഗത്തുനിന്ന് ഒരു മാസത്തോളം പഴക്കമുള്ള 300 കിലോ മീൻ പിടിച്ചെടുത്തിരുന്നു. കായംകുളത്തും പഴകിയ മീൻ വിൽക്കുന്നതായി വ്യാപക പരിതായുണ്ട്.

  ഇളവിൽ വ്യാജന്റെ വിളവ്

ചേർത്തല നഗരസഭാ മാർക്കറ്റിലും കാരികുളത്തു റോഡരികിലുമായി വിൽക്കാൻ വച്ച 125 കിലോഗ്രാം പഴകിയ മീൻ നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. മത്സ്യബന്ധന നിയന്ത്രണത്തിൽ ഇളവുണ്ടായതോടെ അതിന്റെ മറവിൽ എത്തിച്ച ഒന്നര മാസത്തോളം പഴക്കമുള്ള കേര മീനാണിത്.വിൽപനക്കാർക്കെതിരെ കേസെടുത്തു. ഹെൽത്ത് സുപ്പർവൈസർ സി.എസ്.ബാബുരാജ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.സുനിൽകുമാർ, ജി.വി.ബിജു, ജെഎച്ച്ഐമാരായ പ്രവീൺ, സാലിൻ, അജിത്, സുമേഷ് എന്നിവരാണ് പരിശോധന നടത്തിയത്.

  ഭക്ഷ്യസുരക്ഷാ പരിശോധനയും

പഴകിയ മീൻ സൂക്ഷിക്കാൻ ഫോർമലിൻ ചേർത്ത ഐസ് ഉപയോഗിക്കുന്നുണ്ടോ എന്നും ഇനി പരിശോധിക്കും. ഇതിനായി ആലപ്പുഴ നഗരസഭ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർക്കു കത്തു നൽകിയെന്നു ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു.ഇത്തരം പരിശോധന നടത്താൻ നഗരസഭയ്ക്കു കഴിയില്ല. പഴകിയ മീനും മറ്റു ഭക്ഷ്യ വസ്തുക്കളും പിടികൂടി പിഴയിടാനേ അധികാരമുള്ളൂ. അതിനാലാണു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടിയത്. 

വലിയ ‘കൊയ്ത്ത്’ വളഞ്ഞവഴിയിൽ

ഫോർമലിൻ ചേർത്ത 2,700 കിലോഗ്രാം മീനാണ് വളഞ്ഞവഴിയിൽനിന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്. പഴക്കം രണ്ടു മാസം! ഐസ് പ്ലാന്റിനു മുന്നിൽ കവചിത ലോറിയിൽ ഐസിട്ട് വച്ചിരിക്കുകയായിരുന്നു ഇത്. തമിഴ്നാട്ടിലെ കുളച്ചലിൽനിന്ന് കഴിഞ്ഞ ദിവസം കൊണ്ടുവന്ന ഓലത്തള എന്ന മീനാണിത്. കിലോഗ്രാമിനു 300 – 350 രൂപയ്ക്കാണ് ചില്ലറ വിൽപന.അമ്പലപ്പുഴ പൊലീസിന്റെ സാന്നിധ്യത്തിലാണ് ഫോർമലിൻ പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ എം.ജിഷാരാജ്,

ചിത്ര മേരി തോമസ്, ഫിഷറീസ് എസ്ഐ എം.ദീപു, ഓഫിസർ ബിജുരാജ് എന്നിവരാണ് പരിശോധന നടത്തിയത്. വളഞ്ഞവഴി സ്വദേശികളായ 10 പേരാണ് കച്ചവടക്കാരെന്നു കണ്ടെത്തി. മൊത്ത വിൽപനക്കാരായ ഇവർക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസില്ലെന്നും കണ്ടെത്തി. വിശദമായ റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർക്കു നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

'റെയ്ഡ് തുടരും. പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയാൽ എപ്പിഡെമിക് ആക്ട് അനുസരിച്ചു കേസെടുക്കും. ഇനി താക്കീത് ചെയ്തു വിട്ടയയ്ക്കുന്ന പ്രശ്നമില്ല.-എ.എ.റസാക്ക്, നഗരസഭാ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com