ഏറെ നേരമായിട്ടും കാണാതായതോടെ അച്ഛൻ എത്തി: അനൂജിന്റെ മരണം വിശ്വസിക്കാനാവാതെ ഗ്രാമം
Mail This Article
കുട്ടനാട് ∙ വേഴപ്ര ആലഞ്ചേരി വീട്ടിൽ അനൂജിന്റെ മരണം വിശ്വസിക്കാനാവാതെ രാമങ്കരി ഗ്രാമം. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതുവരെ വീട്ടിൽ കഴിച്ചു കൂട്ടിയ അനൂജ് ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇന്നലെ സുഹൃത്തുക്കളെ വിളിച്ച് നീന്താൻ എത്തണമെന്ന് അറിയിച്ചിരുന്നു. വീട്ടിൽ നിന്നു 100 മീറ്റർ അകലെയുള്ള കടവിൽ രാവിലെ ആറരയ്ക്ക് വന്നപ്പോൾ സുഹൃത്തുക്കൾ ആരും എത്തിയിരുന്നില്ല.
തുടർന്നു വസ്ത്രങ്ങളും ചെരുപ്പും കൊന്തയും കടവിൽ ഊരിവെച്ചശേഷം കനാലിൽ നീന്താനിറങ്ങി.മറുകര നീന്തിക്കടക്കുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. തിരികെ നീന്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഏറെ നേരമായിട്ടും കാണാതായതോടെ അച്ഛൻ എത്തിയപ്പോൾ കടവിൽ വസ്ത്രങ്ങളും മറ്റും കിടക്കുന്നതു കണ്ടു. തുടർന്നു നാട്ടുകാരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയെങ്കിലും കണ്ടെത്തിയില്ല. വിവരമറിഞ്ഞു രാമങ്കരി പൊലീസും ചങ്ങനാശേരിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പരിശോധന നടത്തി.
അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം മണിക്കൂറുകളോളം മുങ്ങിത്തപ്പിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല.തുടർന്ന് രാമങ്കരി എഎസ്ഐ വി.എം.ജയദേവൻ പൂവത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ എത്തിക്കുകയായിരുന്നു. തിരച്ചിലിൽ കുളിക്കടവിനു മറുകരയിൽ മത്സ്യത്തൊഴിലാളികളുടെ പെരുവലയിൽ മൃതദേഹം കുടുങ്ങി. പാത്താമുട്ടം സെന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥിയായായിരുന്നു അനൂജ്.