തമിഴ്നാട് കണ്ടെയ്ൻമെന്റ് സോണിൽ നിന്നു വന്ന ലോറി മറിഞ്ഞു; കോവിഡ് ഭീതിയുടെ ഒരു പകൽ
Mail This Article
കുട്ടനാട് ∙ തൂത്തുക്കുടിയിൽ നിന്ന് ആലുവയിലേക്കു കൽക്കരിയുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർ തെങ്കാശി സ്വദേശി വെങ്കിടേഷിനു (20) ഗുരുതര പരുക്ക്. എസി റോഡിൽ പള്ളാതുരുത്തി പാലത്തിനു സമീപം ഇന്നലെ പുലർച്ചെ രണ്ടേമുക്കാലോടെയാണ് അപകടം. അപകടത്തിൽ പെട്ട ലോറി തമിഴ്നാട്ടിലെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നാണ് എത്തിയത് എന്നത് രക്ഷാപ്രവർത്തകരെ ആശങ്കയിലാക്കി. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ച ഹൈവേ പൊലീസ് ടീമും ആരോഗ്യ പ്രവർത്തകരും വൈകിട്ട് വരെ ക്വാറന്റീനിൽ പോയി.
പരുക്കേറ്റ വെങ്കിടേഷിനു കോവിഡ് ഇല്ലെന്നു പരിശോധനയിൽ തെളിഞ്ഞതോടെയാണു രക്ഷാപ്രവർത്തകർക്ക് ആശ്വാസമായത്. പുളിങ്കുന്ന് സിഐ: എം.എസ്.ഇഗ്നേഷ്യസ്, ഹൈവേ പൊലീസ് എസ്ഐ: ടി.വി.കുര്യൻ, സിപിഒമാരായ വിപിൻ, മിഥുൻ എന്നിവരും മെഡിക്കൽ കോളജിലെ 4 ഡോക്ടർമാരും നഴ്സുമാരുമടക്കം പതിനഞ്ചോളം ആരോഗ്യ പ്രവർത്തകരാണ് 5 മണി വരെ ക്വാറന്റീനിൽ കഴിഞ്ഞത്.
നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കിഴക്കേകരയിൽ നിന്നു താഴേക്കു വീഴുകയായിരുന്നു. വെങ്കിടേഷ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.അപകട സമയത്ത് വെങ്കിടേഷിന്റെ അച്ഛൻ മാരിസ്വാമിയാണു വാഹനം ഓടിച്ചിരുന്നതെന്നും മാരിസ്വാമി ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും പൊലീസ് പറഞ്ഞു. മാരിസ്വാമി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.