മാസ്ക് രക്ഷയായി; ജനകീയ ലാബിൽ എത്തിയ ആർക്കും കോവിഡ് ഇല്ല
Mail This Article
കലവൂർ ∙ ജനകീയ ലാബിലെ 4 ജീവനക്കാർക്ക് കോവിഡ് ബാധിച്ചപ്പോഴും ഇവിടെയെത്തിയ രണ്ടായിരത്തോളം പേർക്കു രോഗം പകരാതെ കവചമൊരുക്കിയത് മാസ്ക്! െചട്ടികാട് ലാബിലെ 4 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ സമ്പർക്ക പട്ടികയിലുണ്ടായിരുന്നത് 2123 പേരാണ്. എന്നാൽ, ലാബിൽ ജോലി ചെയ്യുമ്പോൾ മുഴുവൻ സമയം മാസ്ക് ധരിക്കുകയും ലാബിൽ എത്തുന്നവരോടു നിർബന്ധമായും മാസ്ക് ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനാലാണ് സമ്പർക്കപ്പട്ടികയിലെ ഒരാൾക്കു പോലും രോഗം പിടിപെടാതെ കാത്തത്.
പാതിരപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.ജി.ഫ്രാൻസീസ് സ്മാരക ട്രസ്റ്റ് സ്നേഹജാലകം എന്ന പാലിയേറ്റീവ് സംഘടന ജനങ്ങളെ സ്വകാര്യ ലാബുകളുടെ ചൂഷണത്തിൽ നിന്നു രക്ഷിക്കുന്നതിന് ജനകീയമായി ഫണ്ട് സമാഹരിച്ച് ചെട്ടികാട്ട് ആരംഭിച്ചതാണ് ജനകീയ ലാബ് . ജൂലൈ 16ന് ലാബിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു.
പീന്നീട് 3 ജീവനക്കാർ കൂടി പോസിറ്റീവ് ആണെന്നു പരിശോധനയിൽ കണ്ടെത്തി. ജൂലൈ 2 മുതൽ 15 വരെ ലാബിൽ പരിശോധനയ്ക്ക് എത്തിയ 2123 പേരെയും 29 വരെ ക്വാറന്റീനിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു. ലാബിൽ വന്ന മുഴുവൻ പേരും ക്വാറന്റീൻ കാലയളവ് പൂർത്തിയാക്കി. മാസ്ക് ആണ് രക്ഷയായതെന്നും നിറഞ്ഞ ജാഗ്രതയാണ് നാടിനെയാകെ വലിയ വിപത്തിൽ നിന്നു രക്ഷിച്ചതെന്നും ജനകീയ ലാബിന്റെ സംഘാടകനും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ജയൻ തോമസ് പറഞ്ഞു.