ചെങ്ങന്നൂരുകാർക്ക് ഇന്നലെ ആശ്വാസദിനം
Mail This Article
ചെങ്ങന്നൂർ ∙ മേഖലയിൽ പമ്പയും മണിമലയും അച്ചൻകോവിലാറും വരട്ടാറും കരകവിഞ്ഞെങ്കിലും വെള്ളത്തിന്റെ വരവു മെല്ലെയായതു നാടിന് ആശ്വാസമേകി. ഇന്നലെ ഉച്ചവരെ മഴ മാറിനിന്നതും ആശങ്ക നീക്കി. ഉച്ചയ്ക്കു ശേഷം പലയിടത്തും മഴ പെയ്തെങ്കിലും ശക്തിയാർജിച്ചില്ല. പമ്പയിൽ ചെങ്ങന്നൂർ ഭാഗത്ത് ജലനിരപ്പു താഴ്ന്നെങ്കിലും പടിഞ്ഞാറൻ ഭാഗങ്ങളിൽ രണ്ടരയടിയോളം ഉയർന്നു. മഴയില്ലെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവു മൂലമാണു ഇവിടെ ജലനിരപ്പ് ഉയർന്നത്.
2018ൽ പ്രളയം രൂക്ഷമായി ബാധിച്ച ഇടനാട്, മംഗലം, പുത്തൻകാവ്, പാണ്ടനാട്, തിരുവൻവണ്ടൂർ നന്നാട് ഭാഗങ്ങളിൽ നിന്നേറെപ്പേരും നേരത്തെ വീടൊഴിഞ്ഞു.ഇരമല്ലിക്കര, പാണ്ടനാട് മുറിയായിക്കര, മുളക്കുഴ, പിരളശേരി കോടംതുരുത്ത്, തുലാക്കുഴി, വെൺമണി, ചെറിയനാട്, എന്നിവിടങ്ങളിലൊക്കെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മാവേലിക്കര കോഴഞ്ചേരി റോഡിൽ പുത്തൻകാവ് പള്ളിപ്പടി വരെ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. പാണ്ടനാട്–പരുമല റോഡിൽ പാണ്ടനാട് ആർകെവി ഭാഗത്തു വെള്ളം കയറി. എംസി റോഡിൽ ഗതാഗതത്തിനു തടസ്സമില്ല.
കൂടുതൽ ക്യാംപുകൾ തുറന്നു
ചെങ്ങന്നൂർ താലൂക്കിൽ മൊത്തം 18 ക്യാംപുകൾ തുറന്നു. 564 പേരെ പ്രവേശിപ്പിച്ചു.