പുകക്കുഴലും ഫിൽറ്ററും സ്ഥാനം മാറ്റി; വെള്ളം കണ്ടാൽ നിൽക്കില്ല ‘ആനവണ്ടി’
Mail This Article
ചെങ്ങന്നൂർ ∙ കെഎസ്ആർടിസി ഡിപ്പോയിലെ ആർഎൻസി 437 –ാം നമ്പർ ബസ് ഇനി അരയറ്റം വെള്ളത്തിലും കുതിച്ചു പായും. പുകക്കുഴലിനും എയർ ഫിൽറ്ററിനും സ്ഥാനമാറ്റം നൽകി വാഹനം ഒരുക്കിയതു ഡിപ്പോ ഗാരിജിലെ മെക്കാനിക്കുകൾ. കഴിഞ്ഞ ദിവസം വെള്ളം പൊങ്ങിയ തിരുവൻവണ്ടൂർ , പാണ്ടനാട്, മുറിയായിക്കര ഭാഗങ്ങളിൽ നിന്ന് ആളുകളെ കെഎസ്ആർടിസി ബസിൽ ദുരിതാശ്വാസ ക്യാംപുകളിൽ എത്തിച്ചിരുന്നു.
വെള്ളത്തിലൂടെ ബസ് ഓടിക്കുമ്പോഴുള്ള പ്രശ്നങ്ങൾ ഡ്രൈവർമാർ പറയുന്നതു കേട്ടപ്പോഴാണു മെക്കാനിക്കുകൾ പുതിയ ആശയത്തെക്കുറിച്ച് ചിന്തിച്ചത്. വെള്ളം ഉയർന്ന റോഡിലൂടെ പോയാൽ പുകക്കുഴലിലും എയർഫിൽറ്ററിലും വെള്ളം കയറിയാകും ബസ് ബ്രേക്ക്ഡൗൺ ആകുക. ആൻഎൻസി 437 ന്റെ പുകക്കുഴലും ഫിൽറ്ററും ടയറിനെക്കാൾ ഉയരത്തിലാക്കി.
എടിഒ കെ.അജി, ഡിപ്പോ എൻജിനീയർ സന്തോഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ മെക്കാനിക്കുകളായ കെ. ഗിരീഷ്, പി.ഐ.ദീപു, കെ.ആർ. കൃഷ്ണകുമാർ, പി.എസ്. പ്രിതിൻ, കെ.എ.അനന്ദു, കെ.എം.ഫിറോസ് എന്നിവരാണു രൂപമാറ്റത്തിനു പിന്നിൽ.