ADVERTISEMENT

ആലപ്പുഴ ∙ റേഡിയോ ജോക്കി കൊലക്കേസിലെ പ്രതി അപ്പുണ്ണിയെ തടവു ചാടാൻ സഹായിച്ച കേസിൽ പ്രതിയായ കായംകുളത്തെ ഗുണ്ടയ്ക്ക് സ്വർണക്കടത്തു കേസുകളിലെ പ്രതിയുമായി അടുത്ത ബന്ധം. ഇതുസംബന്ധിച്ചു പൊലീസിനു വിവരം ലഭിച്ചു. 2013ൽ നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ പ്രതിയായ തൊണ്ടന്റവിട ഫയാസുമായി അടുത്ത ബന്ധം തെളിയിക്കുന്ന വിവരങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്.

കായംകുളത്ത് ഒരു രാഷ്ട്രീയ നേതാവിന്റെ കൂടി പങ്കാളിത്തത്തോടെ ഇയാൾ ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയിൽ ഫയാസ് സ്ഥലത്തുണ്ടായിരുന്നു. ഇയാളും ഫയാസും കൂടി കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒന്നിച്ചതിന്റെ ചിത്രങ്ങളും പൊലീസിനു ലഭിച്ചു. ഇവർ തമ്മിൽ പലയിടത്തു വച്ചും കൂടിക്കാഴ്ച നടത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, ഇവർ തമ്മിലുള്ള ഇടപാടുകളെക്കുറിച്ച് ഇതുവരെ അന്വേഷണമുണ്ടായിട്ടില്ല.

 പെട്ടന്ന് കാശുണ്ടാക്കാൻ മീറ്റർ പലിശ 

കായംകുളത്തെ ഗുണ്ടകളെ പെട്ടെന്നു കാശുകാരാക്കുന്നതിൽ പ്രധാന ഘടകം മീറ്റർ പലിശയാണ്. കാശെറിഞ്ഞു കാശു വാരുന്ന പരിപാടി. എറിയുന്നതു സ്വന്തം കാശല്ലെന്നു മാത്രം. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചില അഭിഭാഷകരും ഉൾപ്പെടെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടെ പണം ഇവരിലൂടെ മറിഞ്ഞ് ഒന്നിനു പത്തായി മടങ്ങിയെത്തുന്ന കളി. മീറ്റർ പലിശ പല രീതിയിലുണ്ട്. 

1. ഒരു ലക്ഷം രൂപ ഒരു വ്യാപാരി ആവശ്യപ്പെടുകയാണെങ്കിൽ പലിശ സംഘം 90,000 രൂപ നൽകും. ദിവസം 1000 രൂപ വീതം പലിശ. 10 വ്യാപാരികൾ ഒരു ലക്ഷം രൂപ വീതം ആവശ്യപ്പെട്ടാൽ, 9 പേർക്കുള്ള പണം മാത്രം നൽകിയാൽ മതി. പത്താമത്തെയാൾക്കുള്ള 90,000 രൂപ തനിയെ ഉണ്ടാകുമെന്നർഥം. 10 ദിവസം കൊണ്ട് പതിനൊന്നാമത്തെ വ്യാപാരിക്കു വായ്പ നൽകാനുള്ള പണവും ലഭിക്കും. അങ്ങനെ നീളും മണിചെയിൻ. പണമോ പലിശയോ മുടങ്ങിയാൽ വടിവാളും തോക്കുമായി ഗുണ്ടകളെത്തും. 

2. ഒരു ലക്ഷം രൂപ ആവശ്യപ്പെടുന്നയാൾക്കു മുഴുവൻ തുകയും നൽകും. പക്ഷേ,പിറ്റേദിവസം രാത്രി 8 മണിക്കു മുൻപ് 1.10 ലക്ഷമോ 1.05 ലക്ഷമോ ആയി തിരികെ നൽകണം. ഇല്ലെങ്കിൽ മീറ്റർ അതിവേഗത്തിലോടും. 

3. ഒരു ലക്ഷം രൂപയ്ക്ക് 30000 രൂപ മാസം പലിശ. ഒരു വർഷം കൊണ്ട് നൽകുന്ന പണത്തിന് പലിശയിലൂടെ മാത്രം 360 ശതമാനം വളർച്ച.

 പണമിടപാടിനു കംപ്യൂട്ടർ സംവിധാനം

കായംകുളത്ത് 10000 കൈയിലുള്ള ചെറിയ ഗുണ്ടയ്ക്കും കോടികൾ കൈയിലുള്ളവർക്കും പലിശ ഇടപാടുണ്ട്. 10000 രൂപ ഒരു വ്യാപാരിക്കു നൽകിയാൽ ദിവസം നൂറോ ആയിരമോ പലിശയായി തിരികെ വാങ്ങുന്നവരുണ്ട്.

പ്രധാന പലിശ ഇടപാടുകാർക്ക് പഴയ പലിശക്കാരെപ്പോലെ ഡയറിയും റജിസ്റ്ററുമല്ല, കംപ്യൂട്ടറിലും സ്മാർട്ഫോണിലും ആവശ്യമായ സോഫ്റ്റ്‍വെയറുകൾ സജ്ജമാക്കിയിട്ടുണ്ട്. പണമിടപാടുകൾ സംബന്ധിച്ച് കൃത്യത പാലിക്കാനാണിത്. കൃത്യമായി പലിശ പിരിക്കാൻ നൂറുകണക്കിനു ചെറുപ്പക്കാരുടെ ശൃംഖലകളുണ്ട്.

 അതിമോഹം കാരണം അടിവാങ്ങുന്നവർ

ഗുണ്ടകൾ ഇടനിലക്കാരാണല്ലോ. ശരിക്കും ഇവർക്കു മറിക്കാൻ പണം നൽകുന്നവരിൽ വൻകിടക്കാരും സാധാരണക്കാരും വരെയുണ്ട്. കായംകുളത്തെ ഒരു മുൻ കോളജ് അധ്യാപകൻ ഇത്തരത്തിലൊരാളാണ്. മീറ്റർ പലിശയ്ക്കു നൽകാൻ പണം നൽകി. എന്നാൽ, പിന്നീട് പണമിടപാടുമായി ബന്ധപ്പെട്ടു തന്നെ ഗുണ്ടകൾ വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്തു.

പണം നൽകുന്നവർ ഉന്നതരാണെങ്കിൽ ബാങ്കിനെക്കാൾ വിശ്വാസ്യതയാണ് മീറ്റർ പലിശക്കാർക്ക്. ഒരു ലക്ഷം രൂപ കൈമാറുന്നവർക്ക് ഒരു മാസം 20,000 രൂപ പലിശ നൽകും. അതിന്റെ പലമടങ്ങ് ഗുണ്ടകൾക്കു ലഭിക്കുമെന്നു മാത്രം. എങ്കിലും പണം നൽകുന്നവർക്കു ലാഭമാണ്. 5 മാസം കൊണ്ട് മുതലിനു തുല്യമായ പലിശ കൈയിലിരിക്കും. നികുതിയുമടയ്ക്കേണ്ട. ഏതു ബാങ്കിനു നൽകാനാകും ഈ ഗ്യാരന്റി? 

 പണത്തിന്റെ ഉറവിടമെവിടെ? 

ഈ കഥയുടെ തുടക്കത്തിൽ പറഞ്ഞ ഗുണ്ടയുടേതുൾപ്പെടെ കായംകുളത്തെ പല ഗുണ്ടകൾക്കും പറയത്തക്ക ജോലിയില്ല. പക്ഷേ, കുറഞ്ഞസമയം കൊണ്ട് കോടിക്കണക്കിനു രൂപയുടെ ആസ്തിയാണ് ഇവരുടെ പേരിലുണ്ടായത്. ഈ വരുമാനത്തിന്റെ ഉറവിടമെവിടെയെന്ന് ഇന്നുവരെ നികുതി വകുപ്പോ മറ്റു വകുപ്പുകളോ അന്വേഷിച്ചിട്ടില്ല. ഏതാനും വർഷങ്ങൾക്കിടയിൽ മുപ്പതിലധികം വാഹനങ്ങൾ സ്വന്തമാക്കിയ ഗുണ്ടകൾ പോലുമുണ്ട്. സ്വന്തം പേരിലോ ബെനാമികളുടെ പേരിലോ ഇത്തരത്തിൽ സ്വത്തുവകകൾ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. ഇനിയും ശരിയായ വഴിയിൽ അന്വേഷണങ്ങൾ നടന്നിട്ടില്ലെന്നു മാത്രം.

100 കോടി രൂപയുടെ ആസ്തി! 

കേരളത്തിലെ ഏതെങ്കിലും കോടീശ്വരനായ വ്യവസായിയുടെ കാര്യമല്ല; കായംകുളത്തെ മീറ്റർ പലിശ ഇടപാടുകളുടെ മുഖ്യ സൂത്രധാരനെന്നു പൊലീസ് പറയുന്ന ഗുണ്ടാ നേതാവ് കഴിഞ്ഞ 10 വർഷം കൊണ്ട് സ്വന്തമാക്കിയ സ്വത്തിന്റെ കാര്യമാണ്. പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം തയാറാക്കിയ റിപ്പോർട്ടിലാണ് ഇയാളുടെ ആസ്തി സംബന്ധിച്ച പരാമർശമുള്ളത്. 1.5 കോടിയിലധികം രൂപ ചെലവിട്ടാണ് ഇയാൾ കായംകുളത്ത് വീടു പണിയുന്നത്. ഒട്ടേറെ വാഹനങ്ങൾ സ്വന്തമായുണ്ട്. ഒന്നിലധികം സ്ഥാപനങ്ങൾ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തത്തോടെ നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com