രാത്രികളിൽ എത്തി സ്ട്രോങ് റൂമും ലോക്കറും തകർത്തു, 3 ദിവസം നടന്ന ഓപ്പറേഷൻ പുറത്തറിഞ്ഞില്ല
Mail This Article
ഹരിപ്പാട് ∙ കരുവാറ്റ സഹകരണ ബാങ്കിൽ സിസിടിവി ക്യാമറ പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മോഷ്ടാക്കൾ കൊണ്ടുപോയത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നെന്നു ഡിഐജി കാളിരാജ് മഹേഷ് കുമാർ. ഓണം അവധിയായതിനാൽ മോഷണം പുറത്തറിയാനും വൈകി.10 വർഷത്തിനുള്ളിൽ നടന്ന ബാങ്ക് കവർച്ച കേസുകൾ വിശകലനം ചെയ്തിരുന്നു.
സുരക്ഷിതമായ സ്ട്രോങ് റൂമും ലോക്കറും ഉള്ള ബാങ്കുകളിൽ ഗ്യാസ് കട്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഏറെ സമയമെടുക്കുന്ന കാര്യമാണ്. ദിവസങ്ങൾ നീളുന്ന ശ്രമത്തിന് മോഷ്ടാക്കൾ അവധി ദിനങ്ങളാണു തിരഞ്ഞെടുത്തിരുന്നത്. രാത്രികളിൽ എത്തിയാണു സ്ട്രോങ് റൂമും ലോക്കറും തകർക്കുന്നത്. കരുവാറ്റ ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിലേക്ക് ആൽബിൻ മാത്രമാണു കയറിയത്. അപ്പുണ്ണി സഹായം ചെയ്തു പുറത്തുനിന്നു.നീണ്ട അവധി ദിവസങ്ങൾ വരുമ്പോൾ കാവൽ ശക്തമാക്കണമെന്നു ബാങ്കുകളോട് ഡിഐജി നിർദേശിച്ചു.
കരുവാറ്റയിൽ ബാങ്കിനു തൊട്ടടുത്തു കടകളും വീടും ഉണ്ടായിട്ടും 3 ദിവസം നടന്ന ഓപ്പറേഷൻ പുറത്തറിഞ്ഞില്ല. ഇത് നിരാശയുണ്ടാക്കുന്നു.അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ഡിഐജി നേരിട്ട് അഭിനന്ദനം അറിയിച്ചു. തുടക്കത്തിൽ ചില സൂചനകൾ പിന്തുടരാൻ കഴിയാതെ വന്നെങ്കിലും പിന്നീടു ശാസ്ത്രീയമായി അന്വേഷണം മുന്നേറി. ഇത്തരം ശ്രമങ്ങൾക്കു തുടർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു.