അശ്വിനും അദ്വൈതിനും ജീവിതം വഴിമുട്ടില്ല; സഹായവാഗ്ദാനം
Mail This Article
കുട്ടനാട് ∙ അശ്വിൻരാജിനും അദ്വൈത്‌രാജിനും സഹായ ഹസ്തവുമായി സംഘടനകളും വ്യക്തികളും രംഗത്ത്. മനോരമ വാർത്തയെ തുടർന്നാണു സഹായ വാഗ്ദാനം. കൈനകരി ഗ്രാമ പഞ്ചായത്ത് 10–ാം വാർഡ് പാടകശേരി വീട്ടിൽ രാജുമോന്റെയും (കുഞ്ഞുമണി) മായയുടെയും മക്കൾക്കാണു 2 വർഷത്തിനിടെ മാതാപിതാക്കളെ നഷ്ടമായത്. കുട്ടികളെ ഇരുവരെയും ഒന്നിച്ച് ദത്തെടുക്കാമെന്നു 2 കുടുംബങ്ങളും ഒരു സംഘടനയും അറിയിച്ചു.
വീടിന്റെ നിർമാണം പൂർത്തിയാക്കാമെന്ന് അറിയിച്ചും സാമ്പത്തികമായി സഹായിക്കാൻ തയാറായുമാണ് പലരും രംഗത്ത് എത്തിയിരിക്കുന്നത്. അതേ സമയം ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ കൗൺസിലിന്റെ നിർദേശാനുസരണം കുട്ടികളുടെ ഭാവി സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാനാണു പഞ്ചായത്ത് അധികൃതരുടെയും ബന്ധുക്കളുടെയും തീരുമാനം. കുട്ടികളെ ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അടുത്ത ദിവസം ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ കൗൺസിലിൽ എത്തിക്കാനാണു ശ്രമിക്കുന്നത്.