മുന്നറിയിപ്പ് സംവിധാനങ്ങളില്ല; ഗതാഗതക്കുരുക്കിൽ ഹരിപ്പാട്
Mail This Article
ഹരിപ്പാട് ∙ നഗരത്തിൽ പല ഭാഗത്തും ഡിവൈഡറുകളും ദിശാ ബോർഡുകളും സൈൻ ബോർഡുകളും ഇല്ലാത്തതു യാത്രക്കാരെ വലയ്ക്കുന്നു. മാധവാ ജംക്‌ഷൻ, ടൗൺഹാൾ ജംക്‌ഷൻ, എഴിക്കകത്തു ജംക്‌ഷൻ എന്നിവിടങ്ങളിലാണ് പ്രശ്നം രൂക്ഷം. ദേശീയപാതയിൽ നിന്നു വീയപുരം റോഡ് വഴി നഗരത്തിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നത് മാധവാ ജംക്‌ഷനിൽ നിന്നാണ്.
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം, വീയപുരം, എടത്വ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ പോകേണ്ടത് മാധവാ ജംക്‌ഷനിൽ നിന്നു തിരിഞ്ഞാണ്. ഇവിടെ ഇതു സംബന്ധിച്ച് വ്യക്തമായ സൂചനാ ബോർഡുകളില്ല. ബോർഡുകളുള്ളത് പലതും അവ്യക്തമാണ്. ദേശീയപാതയിൽ നിന്നു വീയപുരം റോഡിലേക്ക് തിരിയുന്നിടത്ത് ഡിവൈഡറുകൾ ഇല്ലാത്തത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.
ഹരിപ്പാട്– ഇലഞ്ഞിമേൽ റോഡ് സംഗമിക്കുന്ന എഴിക്കകത്ത് ജംക്‌ഷനിൽ നിന്നു താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡും റവന്യു ടവറിലേക്കുള്ള റോഡും വൺവേയാണ്. ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോർഡുകളില്ല. നേരത്തെ നഗരസഭ സ്ഥാപിച്ചിരുന്ന വൺവേ മുന്നറിയിപ്പ് ബോർഡിൽ നിന്നു അക്ഷരങ്ങൾ മാഞ്ഞു പോയിട്ട് നാളുകളായി.
അതിനാൽ വാഹനങ്ങൾക്ക് വൺവേ സമ്പ്രദായം പലപ്പോഴും പാലിക്കാൻ കഴിയാറില്ല. എഴിക്കകത്ത് ജംക്‌ഷൻ– താലൂക്ക് ആശുപത്രി റോഡിൽ പാർക്കിങ്ങിന് സ്ഥലം അനുവദിച്ചിരിക്കുന്നത് റോഡിന്റെ വലതു ഭാഗത്താണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇടതു ഭാഗത്തും. പാർക്കിങ് സ്ഥലത്ത് ആരെങ്കിലും വാഹനങ്ങൾ ഇട്ടാൽ ഗതാഗതക്കുരുക്കു രൂക്ഷമാകും.