1.88 കോടി പിടികൂടിയ കേസ്: പണം വിട്ടുകിട്ടാൻ പ്രതികൾ കോടതിയിൽ
Mail This Article
ആലപ്പുഴ ∙ രേഖകളില്ലാതെ കൊണ്ടുപോയതിന് ഹരിപ്പാട്ടുനിന്ന് എക്സൈസ് പിടികൂടിയ 1.88 കോടിയിലേറെ രൂപ വിട്ടുകിട്ടണമെന്ന് കോടതിയിൽ പ്രതികളുടെ അപേക്ഷ. കേസ് ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് അന്വേഷിക്കുന്നതെന്നു പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.കേസിന്റെ അന്വേഷണം ഇഡി തുടങ്ങിയിട്ടുണ്ടെന്നും പണം വിട്ടുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു കോടതിയാണെന്നും ഹരിപ്പാട് പൊലീസ് പറഞ്ഞു.
കേസ് ഇഡി അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മൂന്നാം തീയതി രാത്രി കായംകുളം എക്സൈസ് സംഘമാണ് ഹരിപ്പാട് മാധവ ജംക്‌ഷനു സമീപത്തു വാഹന പരിശോധനയ്ക്കിടയിൽ പണം പിടികൂടിയത്. പിന്നീട് കേസ് ഹരിപ്പാട് പൊലീസിനു കൈമാറി. അനധികൃതമായി പണം കടത്തിക്കൊണ്ടുപോയ കേസായതിനാലാണ് ഇഡി അന്വേഷണം ഏറ്റെടുത്തത്.കൊല്ലം സ്വദേശിയും കൊല്ലത്തു താമസിക്കുന്ന 3 മഹാരാഷ്ട്ര സ്വദേശികളുമാണ് പ്രതികൾ.
സ്വർണക്കടകൾക്കായി തൃശൂരിൽനിന്നു സ്വർണം വാങ്ങാൻ കൊണ്ടുപോയതാണ് പണമെന്നും കടകൾ അവധിയായതിനാൽ തിരികെപ്പോകുന്ന വഴിയാണെന്നുമാണു പ്രതികൾ പൊലീസിനും എക്സൈസിനും മൊഴി നൽകിയത്.