കടബാധ്യത: വീട്ടമ്മ കായലിൽ ചാടി ജീവനൊടുക്കി
Mail This Article
ആലപ്പുഴ ∙ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പ ബാധ്യത ആയതിനെ തുടർന്നു വീട്ടമ്മ കായലിൽ ചാടി ജീവനൊടുക്കി. തിരുവമ്പാടി വിനായക വീട്ടിൽ സുധീന്ദ്രന്റെ ഭാര്യ കൃഷ്ണമ്മാൾ (50) ആണ് വ്യാഴാഴ്ച വൈകിട്ട് പുന്നമട ജെട്ടിക്ക് സമീപം കായലിൽ ചാടിയത്. മൃതദേഹം ഇന്നലെ രാവിലെ വേമ്പനാട്ട് കായലിൽ നെഹ്റു ട്രോഫി വാർഡ് പ്രദേശത്തു നിന്നാണ് കണ്ടെത്തിയത്.റോൾഡ് ഗോൾഡ് പണിക്കാരനായ സുധീന്ദ്രന് ദിവസം കിട്ടുന്ന 750 രൂപ വേതനം മാത്രമായിരുന്നു കുടുംബത്തിന്റെ വരുമാനം. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തതിനാൽ വാടകയ്ക്കായിരുന്നു താമസം. ഏക മകൾ സുസ്മിതയുടെ പ്രസവ സമയത്ത് വാടക കൂടുതലുള്ള മറ്റൊരു വീട്ടിലേക്ക് മാറേണ്ടിവന്നു. ഇതിനിടെ മരുമകൻ രഞ്ജിത് കോവിഡിനെ തുടർന്നു ജോലി നഷ്ടമായി ഗൾഫിൽനിന്നു നാട്ടിലെത്തി.
സാമ്പത്തിക പ്രതിസന്ധി വർധിച്ചതിനെ തുടർന്ന് അയൽക്കൂട്ടങ്ങൾ വഴി കൃഷ്ണമ്മാൾ വായ്പ എടുത്തിരുന്നു. വായ്പയുടെ ഗഡുക്കൾ അടയ്ക്കാൻ വീണ്ടും വായ്പ എടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ അയൽക്കൂട്ടങ്ങൾക്ക് പണം നൽകിയ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.