ADVERTISEMENT

ഹരിപ്പാട് ∙  ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളെ ആക്രമിച്ച് പണം പിടിച്ചുപറിച്ച ഗുണ്ടാ സംഘത്തെ പൊലീസ് പിടികൂടി. കുമാരപുരം നെടുംപോച്ചയിൽ ആദിത്യൻ(27), പൊത്തപ്പള്ളി കടൂർ വീട്ടിൽ വിഷ്ണു കുമാർ (സുദി-28) , കുമാരപുരം അടിമനപുതുവൽ ശ്യാം (22) എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന രണ്ടു പേർ കടന്നുകളഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ  കുമാരപുരം അമ്പലശേരി കടവിനു സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ മണ്ണാറശാല സ്വദേശിയായ  ജയൻ, സുഹൃത്ത് സുരേഷ് എന്നിവരെയാണ് ഗുണ്ടാ സംഘം ആക്രമിച്ച് പണം അപഹരിച്ചത്.  ജയനെ മർദിക്കുകയും തടസ്സം പിടിക്കാൻ ചെന്ന സുരേഷിനെ പട്ടികക്കഷണം ഉപയോഗിച്ച് തലയ്ക്ക് അടിച്ചു വീഴ്ത്തുകയും ചെയ്ത ശേഷം  16600 രൂപ ഗുണ്ടകൾ അപഹരിക്കുകയായിരുന്നു.  

സംഭവം പുറത്ത് അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഗുണ്ടാ സംഘം മടങ്ങിയത്. തലയ്ക്ക് പരുക്കേറ്റ സുരേഷ്  ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പണവുമായി  മടങ്ങിയ ഗുണ്ടാ സംഘം മണികണ്ഠൻ ചിറ ഭാഗത്ത് വച്ച് പണം  വീതം വയ്ക്കുന്നതിനെ ചൊല്ലി തർക്കിക്കുകയും  പരസ്പര ഏറ്റുമുട്ടുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയപ്പോൾ സംഘം  വെള്ളക്കെട്ടിലേക്ക് ചാടി രക്ഷപ്പെട്ട ശേഷം  പൊലീസിനെ ഇവിടെനിന്ന് വെല്ലുവിളിച്ചു.

തുടർന്ന് ഹരിപ്പാട് സി ഐ ആർ.ഫയാസിന്റെ  നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി പ്രദേശം വളഞ്ഞ് പ്രതികളെ   കീഴ്പ്പെടുത്തുകയായിരുന്നു. കൂലിത്തല്ല്, പിടിച്ചുപറി തുടങ്ങിയവയിൽ ഏർപ്പെട്ടിരുന്ന ഗുണ്ടാ സംഘത്തിൽപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ആദിത്യൻ, വിഷ്ണു കുമാർ   എന്നിവർ വധശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.  എസ്ഐമാരായ ജോർജ്, ഉദയൻ, സീനിയർ സിപിഒമാരായ അജയൻ, നിഷാദ്, അഞ്ജു, പ്രേംകുമാർ, അരുൺ, ദിലീപ്, അക്ഷയ്, ഷിബു ചന്ദ്രൻ, സിജിൻ, സജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com