അഭിമന്യുവിന്റെ കൊലപാതകം: വ്യക്തിവൈരാഗ്യം കാരണമെന്ന് പൊലീസ്, കേസിൽ കൂടുതൽ പ്രതികൾ
Mail This Article
വള്ളികുന്നം ∙ പത്താം ക്ലാസ് വിദ്യാർഥിയായ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ പടയണിവെട്ടത്ത് ഉത്സവത്തിനിടെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. ഇലിപ്പക്കുളം ഐശ്വര്യത്തിൽ ആകാശ് (പോപ്പി– 20), വള്ളികുന്നം പ്രസാദത്തിൽ പ്രണവ് (അപ്പു– 23) എന്നിവരെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു. രണ്ടുപേരും ഗൂഢാലോചനയിലും കൊലപാതകത്തിലും നേരിട്ടു പങ്കാളികളായവരാണെന്ന് പൊലീസ് പറഞ്ഞു. വള്ളികുന്നം മേഖലയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും.
അഭിമന്യുവിന്റെ സഹോദരൻ അനന്തുവിനെ ആക്രമിക്കുന്നതിനായി സംഘം ചേർന്ന് ഗൂഢാലോചന നടത്തിയിരുന്നു. അതിനു മുൻപ് അഭിമന്യുവുമായി വാക്കുതർക്കം ഉണ്ടായതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. പ്രതികൾ ആർഎസ്എസുമായി ബന്ധമുള്ളവരാണെങ്കിലും കൊലപാതകം വ്യക്തിവൈരാഗ്യം കാരണമാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യപ്രതി സജയ് ജിത്തിനെയും ജിഷ്ണു തമ്പിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ നാലു പേരാണ് അറസ്റ്റിലായത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്നും ചെങ്ങന്നൂർ ഡിവൈഎസ്പി അറിയിച്ചു.