ഡയാലിസിസ് കഴിഞ്ഞ യുവാവിനെ പൊലീസ് തടഞ്ഞ സംഭവം: അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി
Mail This Article
കായംകുളം ∙ താലൂക്ക് ആശുപത്രിയിൽ നിന്നും ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ പൊലീസ് തടഞ്ഞു നിർത്തിയ സംഭവത്തിൽ അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണമുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്. മാസ്കും ഹെൽമറ്റും ഇല്ലാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തതിനാണ് കെഎസ്‍യു നിയോജക മണ്ഡലം മുൻ ജനറൽ സെക്രട്ടറി റാഫി പെരിങ്ങാലയെ പൊലീസ് തടഞ്ഞതെന്നും അദ്ദേഹം ചികിത്സ കഴിഞ്ഞു മടങ്ങുകയാണെന്നു മനസ്സിലായതോടെ വിട്ടയച്ചെന്നുമാണ് പ്രാഥമികാന്വേഷണത്തിൽ മനസ്സിലായതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന്റെ മോശം പെരുമാറ്റം സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയെന്നും വിവരം അറിഞ്ഞ യുവജനക്ഷേമ കമ്മിഷൻ പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റാഫി പെരിങ്ങാല പറഞ്ഞു.
‘എസ്ഐ അല്ല, കൂടെയുണ്ടായിരുന്ന ഒരു പൊലീസുകാരനാണ് പ്രശ്നമുണ്ടാക്കിയത്. ഞാൻ മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. ഡയാലിസിസ് കഴിഞ്ഞു വരികയാണെന്ന് പറഞ്ഞെങ്കിലും എന്റെ നേരെ തട്ടിക്കയറി. തുടർന്ന് ഞാൻ കുഴഞ്ഞു വീണെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. ഇടയ്ക്ക് ഒരു പൊലീസുകാരൻ വെള്ളം തന്നു. ഈ സമയം എന്നെ അറിയാവുന്ന രണ്ട് പേർ ഓടിയെത്തി എന്നെയും മാതാവിനെയും ഓട്ടോയിൽ കയറ്റി വിടുകയായിരുന്നു. മനുഷ്യത്വരഹിതമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം എന്നാണ് എന്റെ ആവശ്യം’–റാഫി പെരിങ്ങാല പറഞ്ഞു.