ADVERTISEMENT

ആലപ്പുഴ∙ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കലാപ്രദർശനം, ലോകമേ തറവാടിന് തിരിതെളിഞ്ഞു. 56വനിതകൾ ഉൾപ്പെടെ, ലോകമെമ്പാടുമുള്ള 267 മലയാളി കലാപ്രവര്‍ത്തകരുടെ സൃഷ്ടികളാണ് പ്രദർശനത്തിൽ അണിനിരക്കുന്നത്. പ്രശസ്ത ചിത്രകാരനും ശിൽപിയുമായ ബോസ് കൃഷ്ണമാചാരിയാണു പ്രദർശനം ക്യുറേറ്റ് ചെയ്യുന്നത്. കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷനാണ് ആലപ്പുഴ പൈതൃകപദ്ധതിയുമായി ചേർന്നു കലാപ്രദർശനത്തിന്റെ ചുമതല വഹിക്കുന്നത്.

ചിത്രം, ശിൽപം, ന്യൂമീഡിയ, വുഡ് കാർവിങ്, കൺസെപ്ച്വൽ ആർട് തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെട്ട സൃഷ്ടികൾ പ്രദർശനത്തിലുണ്ട്. ഇൻസ്റ്റലേഷനുകളും വിഡിയോ ആർട്ടുകളും ഇതിനൊപ്പം അണിനിരക്കുന്നുണ്ട്. ബിനാലെയിൽ നിന്നു വ്യത്യസ്തമായി ആവശ്യക്കാർക്കു സൃഷ്ടികൾ വാങ്ങുന്നതിനും സൗകര്യമുണ്ട്.  സോളോ പ്രദർശനങ്ങളും സംയുക്തപ്രദർശനങ്ങളുമായാണ് സൃഷ്ടികൾ ഒരുക്കിയിട്ടുള്ളത്.

78 ദിവസം നീളുന്ന പ്രദർശനം കേരള സ്റ്റേറ്റ് കയർ കോർപറേഷൻ, ന്യൂ മോഡൽ സൊസൈറ്റി കെട്ടിടം, പോർട്ട് മ്യൂസിയം, ഈസ്‌റ്റേൺ പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ്, വില്യം ഗുഡേക്കർ ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ വേദികളിലാണ് ഒരുക്കിയത്.  ഇതിനുപുറമെ എറണാകുളം ദർബാർ ഹാളിലും ഒരു വേദി ഒരുക്കിയിട്ടുണ്ട്.  പാരീസ് വിശ്വനാഥനടക്കമുള്ള മുതിർന്ന കലാകാരന്മാരുടെ സൃഷ്ടികളാണ് ഇവിടെയുണ്ടാവുക.  ആകെ ഒരുലക്ഷത്തോളം ചതുരശ്ര അടി സ്ഥലത്താണു സൃഷ്ടികൾ വിന്യസിച്ചിരിക്കുന്നത്. 

പ്രധാന വേദിയായ ന്യൂമോഡൽ കയർ സൊസൈറ്റിയിൽ ഒരുക്കിയ വേദിയിൽ ഒരുസംഘം കലാകാരന്മാർ ചേർന്നു ദീപം കൊളുത്തി പ്രദർശനത്തിനു തുടക്കം കുറിച്ചു. എ.എം.ആരിഫ് എംപി അധ്യക്ഷത വഹിച്ചു.  മന്ത്രി തോമസ് ഐസക്, ബിനാലെ ഫൗണ്ടേഷൻ ്രടഷറർ ബോണി തോമസ്,  ട്രസ്റ്റികളിലൊരാളായ എഴുത്തുകാരൻ എൻ.എസ്.മാധവൻ, ബോസ് കൃഷ്ണമാചാരി, മുൻമന്ത്രി എം.എ.ബേബി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യരാജ്, മുസിരിസ് ഹെറിറ്റേജ് പദ്ധതി എംഡി പി.എം.നൗഷാദ്, കൗൺസിലർ റീഗോ രാജു തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com