ഇന്ത്യയിലേതു മാത്രമല്ല, ആഫ്രിക്കൻ രാജ്യങ്ങളിലെ ട്രെയിനുകളുടെ ഭാഗങ്ങളും നിർമിച്ച് ഓട്ടോകാസ്റ്റ്
Mail This Article
ചേർത്തല ∙ ഇന്ത്യയിലേതു മാത്രമല്ല, ആഫ്രിക്കൻ രാജ്യങ്ങളിലെ ട്രെയിനുകളുടെ ഭാഗങ്ങളും നിർമിച്ച് പൊതുമേഖലാ സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റ്. ആഫ്രിക്കൻ രാജ്യങ്ങളിലെ ട്രെയിനിൽ ആവി യന്ത്രഭാഗങ്ങളിൽ ഒന്നായ സൂപ്പർ ഹീറ്റർ ഹൈഡറാണ് ഓട്ടോകാസ്റ്റിൽ നിർമിച്ചത്. ഇതു ദക്ഷിണ റെയിൽവേ മുഖാന്തരം കൈമാറി.
ബോയ്‌ലറിൽ നിന്നുള്ള നീരാവി വീണ്ടും ചൂടാക്കുകയും താപോർജം കൂട്ടുകയും യന്ത്രത്തിനുള്ളിൽ ഘനീഭവിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നവയാണ് സൂപ്പർ ഹീറ്റർ ഹൈഡർ. എൻജിന്റെ താപകാര്യക്ഷമതയും കൂട്ടും. 3 ഹൈഡറിനുള്ള ഓർഡറാണ് ഓട്ടോകാസ്റ്റിനു ലഭിച്ചത്. 3 മാസത്തിനകം നിർമിച്ചു കൈമാറി.
ഓട്ടോകാസ്റ്റിൽ നിർമിച്ച ആദ്യ ട്രെയിൻ ബോഗി 6നു വൈകിട്ട് 5ന് കയറ്റി അയക്കും. മന്ത്രി പി.രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും. ഉത്തര റെയിൽവേ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണ് ആവശ്യമായ 5 കാസ്നബ് ബോഗികളുടെ ഓർഡർ ലഭിച്ചതിൽ ആദ്യത്തേതാണ് പൂർത്തിയാക്കി റോഡ് മാർഗം അയയ്ക്കുന്നത്.ബാക്കി 4 എണ്ണത്തിന്റെ നിർമാണം നടക്കുന്നു.
ബോഗി നിർമാണത്തിനുള്ള കിഴക്കൻ–മധ്യ റെയിൽവേയുടെയും സതേൺ റെയിൽവേയുടെയും ടെൻഡറുകളിൽ പങ്കെടുക്കാൻ ഓട്ടോകാസ്റ്റ് നടപടി തുടങ്ങി. ട്രെയിൻ ബോഗി നിർമാണത്തിന് റെയിൽവേയുടെ ‘ക്ലാസ് എ ഫൗണ്ടറി’ അംഗീകാരം ലഭിച്ച ഏക പൊതുമേഖലാ സ്ഥാപനമാണ് ഓട്ടോകാസ്റ്റ്.