ADVERTISEMENT

ആലപ്പുഴ ∙ ആധ്യാത്മിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ശബരിമല മുൻ മേൽശാന്തി ജി.പരമേശ്വരൻ നമ്പൂതിരിക്കു വിടചൊല്ലി നാട്. ആത്മീയതയെ ജനകീയമാക്കാൻ പ്രവർത്തിച്ച അദ്ദേഹം, മുതിർന്ന ഭക്തർക്ക് പരമേശ്വരൻ കുഞ്ഞായിരുന്നു. ശബരിമല മേൽശാന്തിയാകുന്നതിനു മുൻപ് തോണ്ടൻകുളങ്ങര മഹാദേവ ക്ഷേത്രത്തിൽ, പിതാവ് ഗോവിന്ദൻ നമ്പൂതിരിയുടെ പാത പിന്തുടർന്ന് പൂജ നടത്തിയിരുന്നു. 25 വർഷത്തിലേറെയായി പരമേശ്വരൻ നമ്പൂതിരിയുടെ കുടുംബ ഡോക്ടറായ ആലപ്പുഴ മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ബി.പത്മകുമാറിന് ഒളിമങ്ങാത്ത ഒരോർമയുണ്ട്.

ശബരിമല മേൽശാന്തിയായിരിക്കെ ആറാട്ടിനു തലേനാൾ പരമേശ്വരൻ നമ്പൂതിരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. വിവരം അറിയിച്ച ഉടൻ രാത്രിതന്നെ ഡോ. പത്മകുമാർ സന്നിധാനത്തെത്തി. സന്ധിവാതവും പ്രമേഹവും അലട്ടിയിരുന്ന പരമേശ്വരൻ നമ്പൂതിരിക്ക് ആവശ്യമായ വൈദ്യസഹായം നൽകി. പിറ്റേന്നു ചടങ്ങുകൾക്ക് അദ്ദേഹത്തിന്റെ നിറ സാന്നിധ്യം ഉണ്ടായി. ശബരിമലയിൽനിന്ന് എത്തിയ ശേഷം തോണ്ടൻകുളങ്ങര ക്ഷേത്രത്തിൽ സഹോദരങ്ങളായ നാരായണൻ നമ്പൂതിതിരി, ഗോവിന്ദൻ നമ്പൂതിരി എന്നിവർക്കൊപ്പം അദ്ദേഹം പൂജാകർമങ്ങളിൽ സജീവമായിരുന്നു. നാരായണൻ നമ്പൂതിരി കഴിഞ്ഞ വർഷം അന്തരിച്ചു. 

ശിവരാത്രി ലക്ഷാർച്ചനയ്ക്ക് ഉൾപ്പെടെ സജീവ സാന്നിധ്യമായിരുന്ന പരമേശ്വരൻ നമ്പൂതിരി ഇനി ഭക്തരുടെ ഓർമയിൽ നിറഞ്ഞുനിൽക്കും. ജീവിത ദുഃഖങ്ങളുമായി വേദനിച്ചെത്തുന്നവർക്ക് മന്ത്രങ്ങളിലൂടെ മനഃശാസ്ത്ര ചികിത്സ നൽകിയിരുന്നു പരമേശ്വരൻ നമ്പൂതിരി. ഓരോരുത്തർക്കും ദശാകാലമറിഞ്ഞ് മന്ത്രം എഴുതി കൊടുക്കുക മാത്രമല്ല. ആശ്വാസവചനങ്ങളിലൂടെ പ്രതിസന്ധികളെ നേരിടാനും അദ്ദേഹം അവർക്കൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com