തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ താഴ്ത്തി
Mail This Article
അമ്പലപ്പുഴ ∙ തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളും താഴ്ത്തി. വേലിയേറ്റ സമയത്ത് പൊഴിയില്‍ നിന്നു ഓരുജലം ഷട്ടറുകളിലുടെ കനാലിലേക്കിറങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് ജലവിഭവ വകുപ്പ് മെക്കാനിക്കല്‍ വിഭാഗം ഷട്ടര്‍ താഴ്ത്തിയത്. ഷട്ടര്‍ താഴ്ത്തിയിട്ടും ഓരുജലം ഷട്ടറിനു മുകളിലൂടെ കനാലിലേക്കിറങ്ങുന്നതു തുടരുകയാണ്. ഓരുജലം പാടശേഖരങ്ങളിലെത്തുന്നത് രണ്ടാം കൃഷിക്കു ഭീഷണിയാണ്. കര്‍ഷകരുടെ ആവശ്യപ്രകാരമാണ് ഷട്ടര്‍ താഴ്ത്തിയത്.
ഷട്ടര്‍ നവീകരണത്തിനു കരാര്‍ ഉറപ്പിച്ചെങ്കിലും സര്‍ക്കാരിന്റെ അനുമതി വൈകുന്നതിനാല്‍ ജോലി തുടങ്ങുന്നതു വൈകുന്നു. കനാലില്‍ ജലനിരപ്പ് താഴ്ന്ന നിലയിലാണ്. ലീഡിങ് ചാനലിനു ആഴം കൂട്ടാത്തതിനാല്‍ മഴവെള്ളം ഒഴുകിയെത്തുന്നതുമില്ല. ഇതിനു പുറമേ ദേശീയജലപാതയുടെ ഭാഗമായ പല്ലന ആറുവഴി വെള്ളം തൃക്കുന്നപ്പുഴ ചീപ്പിലൂടെ കടന്നു കായംകുളത്തെത്തി കടലിലേക്കു പതിക്കുന്നു.
സ്പില്‍വേ ഷട്ടര്‍ അടച്ചിട്ടും പൊഴിമുഖത്ത് കരിമണല്‍ ഖനനവും മണല്‍ കൊണ്ടുപോകലും തുടരുകയാണ്. പൊഴിമുഖത്തെ മണല്‍ കൊണ്ടു പോകുന്നതിനു പകരമായി പുറക്കാട്, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരത്ത് നിന്നു പകരം മണല്‍ പൊഴിയിലെത്തുന്നു. തോട്ടപ്പള്ളി മുതല്‍ പുറക്കാട‌് വരെ കടല്‍ഭിത്തി താഴ്ന്ന സ്ഥിതിയും ഉണ്ടാകുന്നു. കടലാക്രമണം ശക്തമായാല്‍ തീരത്തോടു ചേര്‍ന്ന വീടുകള്‍ നിലം പൊത്താനും സാധ്യതയേറെയാണ്.