പരുന്തിനെ ഭയന്ന് പലരും പകൽ കുടപിടിച്ച് യാത്ര; കെണിവെച്ച് പിടികൂടി ആന്റണി
Mail This Article
മുഹമ്മ ∙ വാരണം പുത്തനങ്ങാടി മൂർത്തിക്കാവ് പരിസരത്ത് നാട്ടുകാർക്ക് ഭീഷണിയായി മാറിയ പരുന്തിനെ കാട്ടൂർ സ്വദേശി ആന്റണി കെണിവെച്ച് പിടികൂടി. പ്രത്യേക കൂടിനുള്ളിലാക്കിയ പരുന്തിനെ ഇന്നലെ വനംവകുപ്പിന് കൈമാറി. പരുന്തിന്റെ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പടെ പ്രദേശവാസികളിൽ പലർക്കും പരുക്കേറ്റതിനെത്തുടർന്നാണ് പാമ്പിനെയും പക്ഷികളെയും പിടിക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയ ആന്റണിയെ നാട്ടുകാർ വിളിപ്പിച്ചത്. രണ്ടുദിവസം മുൻപ് സൈക്കിളിൽ പോയ കുട്ടിയെ പരുന്ത് കൊത്തിയിരുന്നു.
പരുന്തിനെ ഭയന്ന് പലരും പകൽ കുടപിടിച്ചാണ് യാത്രചെയ്തിരുന്നത്. കോന്നിയിൽവച്ച് വനംവകുപ്പ് വിവിധ ജില്ലകളിൽനിന്നുള്ള അൻപതോളംപേർക്ക് പാമ്പിനെയും പക്ഷികളെയും പിടികൂടാൻ പരിശീലനം നൽകിയതിൽ കാട്ടൂർ സ്വദേശിയായ ആന്റണിയും ഉണ്ടായിരുന്നു. ചൂണ്ടയിടാൻ ഉപയോഗിക്കുന്ന ടങ്കീസ്, മീൻ, ഈർക്കിൽ എന്നിവ കൊണ്ട് ഉണ്ടാക്കിയ കെണി ഉപയോഗിച്ചാണ് ആന്റണി പരുന്തിനെ പിടിച്ചത്.
കെണി ഒരുക്കുന്നതിനിടയിൽ ആന്റണിയെയും സഹായിയായി വന്ന ആശ്വിനെയും പരുന്ത് ആക്രമിക്കാൻ ശ്രമിച്ചു. കെണിക്കുസമീപം വെച്ച മീൻ തിന്നാനായി പരുന്ത് എത്തിയപ്പോൾ ടങ്കീസ് കാലിൽകുരുങ്ങി. തുടർന്ന് കൂടിനുള്ളിലാക്കി ആലപ്പുഴയിലെ ഫോറസ്റ്റ് ഓഫിസിൽ എത്തിക്കുകയായിരുന്നു. ഇതിനോടകം പലസ്ഥലങ്ങളിൽനിന്നും മൂർഖൻ, അണലി, മലമ്പാമ്പ് തുടങ്ങിയവയെ ആന്റണി പിടികൂടിയിട്ടുണ്ട്.