അസ്ഥികൾ ഉപേക്ഷിച്ചതാര്?; ബിജു മേനോന്റെ ‘ആർക്കറിയാം?’ വരെ ചിലരുടെ ഓർമകളിൽ, സംശയം ബാക്കി
Mail This Article
ആലപ്പുഴ ∙ ‘നഗരമധ്യത്തിൽ പൊളിക്കുന്ന കെട്ടിടത്തിൽ അസ്ഥികൂടം കണ്ടെത്തി’– വാർത്ത പെട്ടെന്നാണു പരന്നത്. ദുരൂഹത നിറഞ്ഞ സംഭവമെന്തെന്നറിയാനുള്ള ആകാംക്ഷയോടെ നാട്ടുകാർ കല്ലുപാലത്തിനു സമീപത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള പുരയിടത്തിനു മുന്നിൽ തടിച്ചുകൂടി. അതിനകം പൊലീസ് സ്ഥലത്തെത്തിയിരുന്നു. അന്തരിച്ച പഴയകാല ചലച്ചിത്രതാരം താമസിച്ചിരുന്ന വീടിനു പിന്നിൽ വർഷങ്ങളായി കാടുമൂടി കിടന്നിരുന്ന ഒറ്റമുറി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് അസ്ഥികൂടം കണ്ടെടുത്തത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാട് വെട്ടിത്തെളിച്ച് പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിൽ ജോലിക്കാരാണ് ആദ്യം അസ്ഥികൾ കണ്ടത്.
പഴകി കീറിയ കവറിനുള്ളിൽ നിന്നു പുറത്തേക്കു തെറിച്ച നിലയിലായിരുന്നു തലയോടുകളും കൈകളുടെയും വാരിയെല്ലിന്റെയും അസ്ഥികൾ. സമീപകാലത്ത് സിനിമ ഒടിടിയിൽ ഹിറ്റായ ബിജു മേനോൻ നായകനായ ‘ആർക്കറിയാം?’ എന്ന സിനിമയിൽ കൊലപാതകത്തിനു ശേഷം മൃതദേഹം വീടിനു സമീപം കുഴിച്ചിടുന്ന രംഗം പലരുടെയും ഓർമയിലേക്കെത്തി. എന്നാൽ, പൊലീസ് സ്ഥലത്തെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ പഠനാവശ്യത്തിന് ഉപയോഗിച്ചതാകാമെന്ന സൂചനയിലേക്കെത്തിയത്.
അസ്ഥികൾ ഉപേക്ഷിച്ചതാര്? സംശയം ബാക്കി
ഈ വീട്ടിൽ മുൻപ് ഒരു ഡോക്ടർ വാടകയ്ക്കു താമസിച്ചിരുന്നുവെന്ന് ചിലർ പറഞ്ഞു. അങ്ങനെയെങ്കിൽ ഡോക്ടർ പഠനാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന അസ്ഥികൾ ഉപേക്ഷിച്ചതാകാമെന്നായി നിഗമനം. എന്നാൽ, ഡോക്ടർ ഈ വീട്ടിലല്ല, അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്നു പിന്നീടു സൂചന ലഭിച്ചു. അസ്ഥികളിൽ ഡോക്ടർമാർ അടയാളപ്പെടുത്തുന്നതുപോലെ ഓരോ ഭാഗവും വരച്ച് ശാസ്ത്രീയനാമം രേഖപ്പെടുത്തിയിട്ടുണ്ട്.
പഠനാവശ്യത്തിന് സാധാരണയായി ഉപയോഗിക്കുന്ന ‘ബോൺ സെറ്റി’ൽ കാണപ്പെടുന്ന മാതൃകയിലുള്ള അസ്ഥികളാണ് കണ്ടെത്തിയതെന്നാണു വിവരം. ഇതു പലരുടെ ശരീരത്തിൽ നിന്നു ശേഖരിച്ചതാകാം. മെഡിക്കൽ വിദ്യാർഥികൾ ഉപയോഗിക്കുന്ന ബോൺ സെറ്റ് സാധാരണയായി ഉപയോഗശേഷം, ജൂനിയർ വിദ്യാർഥികൾക്കു നൽകുകയാണ് ചെയ്യുക. അങ്ങനെ കൈമാറാത്ത ആരോ ആളൊഴിഞ്ഞ പുരയിടത്തിലെ കെട്ടിടത്തിൽ ഉപേക്ഷിച്ചതാകാം ഇതെന്നു കരുതുന്നു. അസ്ഥികൾ കണ്ടെത്തിയ സ്ഥലത്തിനു സമീപത്തെ ലോഡ്ജുകളിൽ മുൻകാലത്ത് മെഡിക്കൽ വിദ്യാർഥികൾ താമസിച്ചിട്ടുണ്ട്.