ADVERTISEMENT

കായംകുളം ∙ ആദ്യം ഏതെങ്കിലും വാഹനം മോഷ്ടിക്കും, പിന്നെ മാല മോഷണം. വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ സിസിടിവി ദൃശ്യങ്ങളെ പിന്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവരുന്ന വിവരങ്ങളിങ്ങനെ. 2 യുവാക്കളെയും ഒരു യുവതിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

alappuzha-anwar-athira-jayakrishnan
അൻവർ ഷാ, ആതിര, ജയകൃഷ്ണൻ

പത്തിയൂർ കിഴക്ക് വെളിത്തറവടക്ക് വീട്ടിൽ അൻവർ ഷാ (22), കോട്ടയം കൂട്ടിക്കൽ ഏന്തയാർ ചാനക്കുടി വീട്ടിൽ ആതിര (24), മാല വിൽക്കാൻ സഹായിച്ച കരുനാഗപ്പള്ളി തഴവ കടത്തൂർമുറിയിൽ ഹരികൃഷ്ണ ഭവനത്തിൽ ജയകൃഷ്ണൻ (19) എന്നിവരെയാണ് കായംകുളം എസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം  പിടികൂടുകയായിരുന്നു.

പെരിങ്ങാല മേനാമ്പള്ളി മെഴുവേലത്ത് സജിതാ ഭവനത്തിൽ സജീവന്റെ ഭാര്യ ലളിതയുടെ ഒന്നരപ്പവന്റെ മാലയാണ് ഓഗസ്റ്റ് 26ന് ചെട്ടികുളങ്ങരയിൽ വച്ചു പൊട്ടിച്ചത്. സ്കൂട്ടറിനു പിന്നിലിരുന്ന ആതിരയാണ് മാല പൊട്ടിച്ചതെന്നു പൊലീസ് പറഞ്ഞു. ഇതിനു ശേഷം കൃഷ്ണപുരം മുക്കടയ്ക്കു സമീപം സ്കൂട്ടർ ഉപേക്ഷിച്ചു. മാല ഓച്ചിറയിലെ സ്വർണാഭരണശാലയിൽ വിറ്റ ശേഷം ബെംഗളൂരുവിലേക്കു കടന്നു.  

സ്കൂട്ടർ തിരുവല്ലയിൽ നിന്ന് അൻവർ ഷായും ആതിരയും ചേർ‍ന്നു മോഷ്ടിച്ചതാണെന്നു കണ്ടെത്തി. ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെ സെപ്റ്റംബർ 29ന് സ്വർണനഗർ പ്രദേശത്തുനിന്ന് 65 വയസ്സുള്ള വിരുതമ്മാൾ എന്ന സ്ത്രീയുടെ 9.5 പവന്റെ മാലയും പ്രതികൾ കവർന്നതായി പൊലീസ് പറഞ്ഞു. എറണാകുളത്ത് എത്തിയെന്ന വിവരത്തെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

പ്രതികളുടെ സാന്നിധ്യത്തിൽ ഓച്ചിറയിലെ സ്വർണക്കടയിൽ നിന്നു ലളിതയുടെ മാല വീണ്ടെടുത്തു. കേസിൽ ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു. അൻവർ ഷായും സുഹൃത്ത് ജയകൃഷ്ണനും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഒട്ടേറെ മാലമോഷണക്കേസുകളിൽ പ്രതികളാണ്. എസ്ഐ അനന്തകൃഷ്ണൻ, എഎസ്ഐ ഉദയൻ, എസ്‌സിപിഒമാരായ ബിനുമോൻ, ലിമു മാത്യു, റെജി, അനൂപ്, ബിജുരാജ്, സതീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com