വാഹനം വാടകയ്ക്ക് എടുത്ത് വിൽപന : ഒരാൾ പിടിയിൽ
Mail This Article
കായംകുളം ∙ വാഹനം വാടകയ്ക്ക് എടുത്ത ശേഷം ഉടമയറിയാതെ മറിച്ചു വിൽപന നടത്തിയും പണയംവച്ചും തട്ടിപ്പു നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ചേരാവളളി കളീയ്ക്കൽ പുത്തൻവീട്ടിൽ അബ്ദുൽ റഷീദാണ് അറസ്റ്റിലായത്. കീരിക്കാട് കണ്ണമ്പളളിഭാഗം വേലിയയ്യത്ത് ഇല്യാസ് കുഞ്ഞിന്റെ വാഹനം വാടകയ്ക്ക് എടുത്ത ശേഷം പുതിയകാവ് ചിറ്റുമൂലയിലുളള മറ്റൊരാൾക്ക് പണയംവച്ചു 1,35,000രൂപ തട്ടിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.
കേസിൽ ഒന്നാം പ്രതിയായ കായംകുളം പട്ടന്റയ്യത്ത് വീട്ടിൽ മുഹമ്മദ് സഫിയാൻ ഒളിവിലാണ്. വള്ളികുന്നത്ത് നിന്ന് ഓട്ടോ വാടകയ്ക്കെടുത്ത ശേഷം പണയം വച്ചതായും കായംകുളം റെയിൽവേ മേൽപാലത്തിനു സമീപത്ത് നിന്നുള്ള 2 വാഹനങ്ങൾ പണയം വച്ചതായും ഇവർക്കെതിരെ പരാതിയുണ്ട്. വ്യാജ വിൽപന കരാറുണ്ടാക്കിയാണു തട്ടിപ്പ് നടത്തുന്നത്. സമാന രീതിയിൽ തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ആനന്ദ്കൃഷ്ണൻ, നിയാസ്, എഎസ്ഐ നവീൻകുമാർ, സിപിഒ അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.