വെള്ളം ഇറങ്ങിയങ്കിലും കിട്ടാനില്ല ശുദ്ധജലം; കുപ്പിവെള്ളം പോലും എത്തുന്നില്ലെന്നു പരാതി
Mail This Article
എടത്വ ∙ കിഴക്കൻ വെള്ളത്തിന്റെ വരവു കുറഞ്ഞതോടെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. വെള്ളം ഇറങ്ങിയങ്കിലും പല പ്രദേശങ്ങളിലും ശുദ്ധജലം കിട്ടാക്കനിയായി. കുപ്പിവെള്ളം പോലും എത്തുന്നില്ലെന്നു പരാതിയുണ്ട്. ക്യാംപുകൾ സന്ദർശിച്ച കലക്ടറോടു ശുദ്ധജലം ലഭിക്കുന്നില്ലെന്നു പലരും പരാതിപ്പെട്ടു. തലവടിയിലെ രണ്ടു ക്യാംപുകളിലായി 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
വെള്ളം പൊങ്ങിയ സ്ഥലങ്ങളിൽ വീടുകളിൽ കഴിയുന്നവർക്കായി ഭക്ഷണവിതരണ കേന്ദ്രം ആരംഭിച്ചെങ്കിലും പല മാവേലി സ്റ്റോറുകളിലും സാധനങ്ങളുടെ കുറവ് കാര്യമായി ബാധിച്ചിട്ടുണ്ട്. എടത്വ മാവേലി സ്റ്റോറിൽ വില്ലേജിൽ നിന്നുള്ള ഇന്റന്റ് (കുറിപ്പടി) എത്തിച്ചു കൊടുത്തെങ്കിലും അവധി പറഞ്ഞു വിടുകയാണ്.
ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തണം : കലക്ടർ
വെള്ളപ്പൊക്കത്തെ തുടർന്ന് തലവടിയിൽ ആരംഭിച്ച വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ ജില്ല കലക്ടർ എ. അലക്സാണ്ടർ സന്ദർശിച്ചു. ക്യാംപുകളിൽ ശുദ്ധജല ലഭ്യത ഉറപ്പ് വരുത്താൻ നിർദേശം നൽകി. മണലേൽ സ്കൂളിൽ കഴിയുന്ന ദുരിത ബാധിതർക്കായി കട്ടിലുകൾ എത്തിച്ചു.
ക്യാംപുകളിൽ ഭക്ഷ്യധാന്യങ്ങൾ മുടക്കം വരാതിരിക്കാൻ നടപടി സ്വീകരിച്ചതായി റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു. ഡപ്യൂട്ടി കലക്ടർ ആന്റണി സ്കറിയ, കുട്ടനാട് തഹസിൽദാർ വിജയസേനൻ, വില്ലേജ് ഓഫിസർ ജസ്സി ജോഷ്വ, വില്ലേജ് അസിസ്റ്റന്റ് റെനി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് എന്നിവരും കലക്ടർക്ക് ഒപ്പം എത്തിയിരുന്നു.