അധികൃതർ റോഡ് ‘തൊട്ടുതേച്ചിട്ടു’ പോയി; കുഴി വീണ്ടും ജനം നികത്തി
Mail This Article
ബുധനൂർ ∙ പൊതുമരാമത്തു വകുപ്പ് പല തവണ പഞ്ചറൊട്ടിച്ച റോഡിൽ വീണ്ടുമുണ്ടായ കുഴികൾ നികത്തി യുവജനങ്ങൾ. മാന്നാർ– ബുധനൂർ– ചെങ്ങന്നൂർ പാതയിലെ വിവിധയിടങ്ങളിലാണ് മഴയെ തുടർന്നു കുഴികൾ രൂപപ്പെട്ടത്. ഈ പാതയുടെ നവീകരണത്തിനു ഫണ്ട് അനുവദിച്ചതായി അറിയിപ്പു വന്നിട്ടും നാളിതു വരെ പഞ്ചറൊട്ടിക്കുന്നതല്ലാതെ യാതൊന്നും ചെയ്യുന്നില്ലെന്നാണ് യാത്രക്കാരുടെയും വാഹന ഉടമകളുടെയും നാട്ടുകാരുടെയും പരാതി.
രണ്ടു മാസം മുൻപാണ് ബുധനൂർ ഹൈസ്കൂൾ ജംക്‌ഷനു കിഴക്കു ടാറിങ് പൊട്ടി വലിയ കുഴികളുണ്ടായത്. ഇവിടെ പൊതുമരാമത്തു വകുപ്പ് അധികൃതരെത്തി പഞ്ചറൊട്ടിച്ചു. വീണ്ടും പെയ്ത മഴയിൽ പഞ്ചറൊട്ടിച്ച കുഴികളിലെ പേപ്പറും ടാറും ഉരുക്കിയൊഴിച്ചതെല്ലാം ഇളകിപ്പോയി. ഇപ്പോൾ പണ്ടത്തേതിനെക്കാൾ വലിയ കുഴികളാണ് ഇവിടെയുള്ളത്. വെളിച്ചക്കുറവു കാരണം രാത്രിയിൽ ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതു പതിവായതായി പരിസരവാസിയായ വരദരാജൻ നായർ പറഞ്ഞു.
ബുധനൂർ വൈഎംഎയുടെ പ്രവർത്തകർ മണ്ണും ഗ്രാവലും കൊണ്ടു വന്നു കഴിഞ്ഞ ദിവസം രാത്രി അപകടക്കുഴികൾ അടച്ചതു തെല്ലാശ്വാസമായി.മണ്ണും ചെളിയും വാരാതെ കിടക്കുന്ന ഓട കവിഞ്ഞു ആ വെള്ളവും കെട്ടിക്കിടന്നാണ് റോഡിൽ ഇത്രയും കുഴികളുണ്ടായത്. ഇവിടുത്തെ റോഡുയർത്തുന്നതോടൊപ്പം ഓടയുടെ നവീകരണവും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.