വഴികൾ പൊലീസ് നിയന്ത്രണത്തിൽ, കനത്ത സുരക്ഷ; സന്ദീപ് വധക്കേസ് പ്രതിയെ കരുവാറ്റയിലെത്തിച്ചു തെളിവെടുപ്പ്...
Mail This Article
ഹരിപ്പാട് ∙ സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ജിഷ്ണു രഘുവിനെ (23) കരുവാറ്റയിലെത്തിച്ചു തെളിവെടുപ്പു നടത്തി. പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന കരുവാറ്റ പാലപ്പറമ്പ് കോളനിയിലെ വീട്ടിലെത്തിച്ചതു കനത്ത സുരക്ഷയിലാണ്. പ്രതിയെ കൊണ്ടുവരുന്നതിനു മുന്നോടിയായി കോളനിയിലേക്കുള്ള വഴി പൊലീസ് നിയന്ത്രണത്തിലാക്കിയിരുന്നു.
ആരെയും കോളനിയിലേക്കു കടത്തിവിട്ടില്ല. ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിലെത്തിച്ച ശേഷം പ്രതിയുടെ വിലങ്ങഴിച്ചു. കിടന്ന സ്ഥലവും കൊലപാതകത്തിനു ശേഷം കടന്ന ബൈക്ക് സൂക്ഷിച്ച സ്ഥലവും പ്രതി പൊലീസിനു കാണിച്ചുകൊടുത്തു. മുറിയിൽ സൂക്ഷിച്ചിരുന്ന കത്തിയെക്കുറിച്ചു പൊലീസ് ചോദിച്ചു. പ്രതിയെ തിരികെ കൊണ്ടുപോകുമ്പോൾ നാട്ടുകാർ കൂക്കിവിളിച്ചു. പെട്ടെന്ന് ജീപ്പിനുള്ളിൽ കയറ്റി പൊലീസ് മടങ്ങി.