പക്ഷിപ്പനി: കാൽലക്ഷം താറാവുകളെ കൊന്നു
Mail This Article
അമ്പലപ്പുഴ ∙ പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 25,000 താറാവുകളെ കൊന്നു കുഴിച്ചുമൂടി. പഞ്ചായത്തിന്റെ സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമുകളാണ് താറാവുകളെ കൊന്നത്. കഞ്ഞിപ്പാടത്തെ നാലുപാടം, വെട്ടിക്കരി പാടശേഖര ബണ്ടുകളിലാണ് താറാവുകളെ സൂക്ഷിച്ചിരുന്നത്. കൊന്ന താറാവുകളെ പാടശേഖരത്തിനു സമീപത്തുതന്നെ കുഴിച്ചിട്ടു.
വണ്ടാനം കന്നേക്കോണിൽ ഹരിക്കുട്ടൻ, വണ്ടാനം കുറുക്കന്റെപറമ്പിൽ അജി, കോതോലിത്തറ സത്യൻ, കോതോലിത്തറ സന്തോഷ് എന്നിവരുടെ താറാവുകളെയാണു കൊന്നത്. ചീഫ് വെറ്ററിനറി ഓഫിസർ ഡോ. എസ്.ജെ.ലേഖ, ഡപ്യൂട്ടി ഡയറക്ടർമാരായ ഡോ. കൃഷ്ണകിഷോർ, ഡോ. മാത്യൂസ് തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മേഖല കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
പഞ്ചായത്തിൽ താറാവും കോഴിയും കാടയും ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് കലക്ടർ ഉത്തരവിട്ടു.ദേശാടനപ്പക്ഷികൾക്കു രോഗം ബാധിച്ചിട്ടുണ്ടോ എന്നു നിരീക്ഷിക്കാനും പരിശോധന നടത്താനും അസി.ഫോറസ്റ്റ് കൺസർവേറ്ററെ ചുമതലപ്പെടുത്തി. പ്രതിരോധപ്രവർത്തനങ്ങളുടെ ദൈനംദിന റിപ്പോർട്ട് സമർപ്പിക്കണമെന്ന് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.