മകൾക്കായുള്ള ഓട്ടത്തിനിടെ വീണുപോയ ആ അമ്മ; തുണയായി സുമനസ്സുകൾ, ദേവുചന്ദനയ്ക്കായി ഒരു ചെറിയ ആശുപത്രി തന്നെ വീട്ടിൽ...
Mail This Article
ആലപ്പുഴ ∙ സുമനസ്സുകളുടെ കനിവിൽ ജീവിതം തിരികെപ്പിടിക്കാനൊരുങ്ങി ദേവുചന്ദനയുടെ അമ്മ രജിത. മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച രജിതയുടെ ദുരിതജീവിതം അറിഞ്ഞവർ 2 ദിവസം കൊണ്ട് നൽകിയത് 11.49 ലക്ഷം രൂപ. തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗം പിടിപെട്ട മകൾ ദേവു ചന്ദനയെ ശുശ്രൂഷിക്കുന്നിതിനിടയിലാണ് തലയടിച്ചു തെന്നിവീണ് രജിതയുടെ തലച്ചോറിലെ നാഡി ഞരമ്പുകൾക്കു ക്ഷതമേറ്റത്.
കഠിനവേദനയിൽ ആശുപത്രിയിൽ പോയെങ്കിലും മകളെ നോക്കേണ്ടതിനാൽ വീട്ടിലേക്കു മടങ്ങി. ഇതിനിടയിൽ ഇടയ്ക്കിടെ ബോധംമറിയുന്നതും ശ്വാസംമുട്ടും ക്ഷീണവും രജിത കാര്യമാക്കിയില്ല. പൂർണ അബോധാവസ്ഥയിലായതിനെ തുടർന്നു രജിതയെ കഴിഞ്ഞദിവസമാണ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഡ്മിറ്റ് ആകണമെന്നും കൂടുതൽ പരിശോധനകൾ വേണമെന്നുമെല്ലാം ഡോക്ടർമാർ പറഞ്ഞെങ്കിലും സാമ്പത്തിക ക്ലേശവും കൂടെ ആരും നിൽക്കാൻ ഇല്ലാത്തതിനാലും സ്വന്തം ഉത്തരവാദിത്തത്തിൽ പോരുന്നു എന്ന് എഴുതിക്കൊടുത്ത് രജിതയെ വീട്ടുകാർ തിരികെ കൊണ്ടുവന്നു.
ആരോഗ്യസ്ഥിതി ഇനിയും നേരെയായിട്ടില്ല. ശ്വാസതടസ്സവും ഉണ്ട്. ഇനി തുടർ പരിശോധനയ്ക്ക് പോകാൻ തയാറെടുക്കുകയാണ് രജിത. നിലവിൽ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ചികിത്സയിലാണ് ദേവുചന്ദന. നിന്ന നിൽപിൽ തന്നെ ഓക്സിജൻ താഴുന്നതിനാൽ ദേവുചന്ദനയ്ക്കായി ഒരു ചെറിയ ആശുപത്രി തന്നെ വീട്ടിൽ ഒരുക്കിയിട്ടുണ്ട് രജിത.
നൂറനാട് ക്ഷേത്രത്തിലെ ചെണ്ട മേളത്തിനൊപ്പം ചുവടുവയ്ക്കുന്ന ദേവുചന്ദനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. മകളുടെ രോഗാവസ്ഥയിൽ മനം നൊന്ത് രജിതയുടെ ഭർത്താവ് ബി.ചന്ദ്രബാബു ആശുപത്രി വളപ്പിൽ ജീവനൊടുക്കിയിരുന്നു. രജിത കിടപ്പിലായതോടെ രജിതയുടെ അമ്മ എസ്.ജയയാണ് ദേവുചന്ദനയെ നോക്കുന്നത്.