ബുദ്ധിയാണ് സാറേ ഇവരുടെ മെയിൻ; ചെസ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ഇരട്ടസഹോദരിമാർ
Mail This Article
കലവൂർ ∙ ചെസ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ആര്യാട് സ്വദേശികളായ ഇരട്ടസഹോദരിമാർ. വിശാഖപട്ടണത്ത് ഈ മാസം നടക്കുന്ന ദേശീയ സബ് ജൂനിയർ ചെസ് ചാംപ്യൻഷിപ്പിലാണ് ആര്യാട് കോമളപുരം കുറ്റിപുറത്ത് വീട്ടിൽ കെ.വി.പ്രിൻസ്–സിന്ധു ദമ്പതികളുടെ മക്കളായ ഉത്തരയും വരദയും മത്സരിക്കുക. കഴിഞ്ഞമാസം എറണാകുളത്ത് നടന്ന സംസ്ഥാന സബ് ജൂനിയർ ചാംപ്യൻഷിപ്പിൽ ഉത്തര ചാംപ്യനായിരുന്നു. ഏതാനും പോയിന്റുകളുടെ വ്യത്യാസത്തിൽ വരദ നാലാം സ്ഥാനത്താണ് എത്തിയതെങ്കിലും ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി.
രജിത് കുമാറാണ് പരിശീലകൻ. സ്കൂൾ ഗെയിംസുകളിൽ പതിവായി വിജയികളാകുന്ന ഇരുവരും ദേശീയതലത്തിൽ ആദ്യമായാണ് മത്സരിക്കുന്നത്. മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. എസ്എസ്എൽസി വിദ്യാർഥിയായ ഇവരുടെ സഹോദരൻ ലക്ഷ്മീകാന്തും ചെസ് പ്ലെയറാണ്. കുത്തിയതോട് സബ് റജിസ്ട്രാർ ഓഫിസിലെ ജൂനിയർ സൂപ്രണ്ടായ പ്രിൻസ് 2012ലെ ആലപ്പുഴ ജില്ലാ ചെസ് ചാംപ്യനാണ്. കേരള ബാങ്ക് പഴവീട് ശാഖയിലെ ഉദ്യോഗസ്ഥയാണ് സിന്ധു.