തിരുസ്വരൂപം വന്ന ചരിത്രം പറയുന്ന കപ്പൽ ഗ്രോട്ടോ
Mail This Article
ചേർത്തല ∙ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലേക്കു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം എത്തിയതിന്റെ ചരിത്രമാണ് ബസിലിക്ക അങ്കണത്തിലെ കപ്പൽ ഗ്രോട്ടോ അടയാളപ്പെടുത്തുന്നത്.
മിലാനിൽ 1600 കാലഘട്ടത്തിൽ വലിയ പകർച്ചവ്യാധി പിടിപ്പെട്ട് ഒട്ടേറെപ്പേർ മരിക്കുകയും അതിലേറെ ആളുകൾ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. രോഗം ബാധിച്ചവർ പകർച്ചവ്യാധിയെ അകറ്റാൻ വിശുദ്ധ സെബസ്ത്യാനോസിനോട് അപേക്ഷിക്കുകയും ലോകം മുഴുവൻ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണം ചെയ്യാമെന്നു നേർച്ച നേരുകയും അതിലൂടെ രോഗമുക്തി നേടുകയും ചെയ്തു. എന്നാൽ ആ നേർച്ച അവർക്ക് നിറവേറ്റാനായില്ല. ഏതാനും വർഷങ്ങൾക്കു ശേഷം പകർച്ച വ്യാധി വീണ്ടുമെത്തി. അവർ വീണ്ടും അപേക്ഷിക്കുകയും നേർച്ച നേരുകയും രോഗമുക്തി നേടുകയും ചെയ്തു. ആ നേർച്ച നിറവേറ്റാൻ തിരുസ്വരൂപവുമായി പത്തേമാരിയിൽ നാവികർ യാത്ര തുടങ്ങി. പത്തേമാരി കടലിൽ അർത്തുങ്കൽ ഭാഗത്തായപ്പോൾ കൊടുങ്കാറ്റ് ഉണ്ടായി നാവികർ വിഷമിച്ചു. തിരുസ്വരൂപം അടുത്തുള്ള പള്ളിയിൽ ഏൽപിക്കാൻ നാവികർക്കു ദർശനമുണ്ടായി.
ഇതേസമയം പള്ളിയിലേക്ക് അമൂല്യമായത് എന്തോ തരാൻ ഒരു സംഘം കടൽമാർഗം വരുന്നതായി അന്നത്തെ വികാരിക്കും ദർശനം ലഭിച്ചു. വികാരി കടലിലേക്കു വള്ളങ്ങൾ അയയ്ക്കുകയും തിരുസ്വരൂപം അവർ കൊണ്ടുവന്ന് അർത്തുങ്കൽ തീരത്ത് എത്തിച്ചു പള്ളിയിൽ പ്രതിഷ്ഠിക്കുകയും ചെയ്തെന്നാണ് ചരിത്രം. നാവികർ രക്ഷപ്പെട്ട് യാത്രയും തുടർന്നു. ഇതിന്റെ സ്മരണയിലാണ് പള്ളി അങ്കണത്തിൽ കപ്പലിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ ഗ്രോട്ടോ സ്ഥാപിച്ചിരിക്കുന്നത്.